കൊച്ചി: കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് യാത്രക്കാരുമായി പോയ കപ്പൽ അഗത്തിയിൽ കുടുങ്ങിക്കിടക്കുന്നു. ഇന്നലെ രാത്രി 10.30 ന് അഗത്തിയിലെത്തിയതാണ് കപ്പൽ. ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രതിസന്ധിയായത്. മർച്ചന്റ് യൂണിയനും അൺലോഡിങ് കോൺട്രാക്ടർമാരും ചരക്കിറക്കുന്നത് വൈകിപ്പിക്കുന്നുവെന്നതാണ് ഇതിന് കാരണം.

ജൂൺ 15ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എം വി അറേബ്യൻ എന്ന യാത്ര കപ്പലാണ് അഗത്തിയിൽ മണിക്കൂറുകളോളം പിടിച്ചിട്ടത്. 16ന് കവരത്തിയിലെത്തി. കവരത്തിയിലേക്കുള്ള യാത്രക്കാരെ ഇറക്കിയ കപ്പൽ ഇന്നലെ രാത്രി 10.30 നാണ് അഗത്തിയിലെത്തിയത്. അടുത്ത ദിവസം കൽപ്പേനിയിൽ എത്തേണ്ടതാണ്. കപ്പലിൽ രോഗികളടക്കം 220 യാത്രക്കാരുണ്ട്. കൽപേനി, അന്ത്രോത്ത് ദ്വീപുകളിലേക്ക് പോകാനുള്ളവരാണ് കുടുങ്ങിയത്.

ചരക്ക് ഇറക്കാതെ കപ്പലിന് യാത്ര തുടരാനാവില്ല. യാത്രക്കാർ പ്രതിഷേധിച്ചതോടെ പോർട്ട് അഥോറിറ്റി ഉദ്യോഗസ്ഥർ കപ്പലിലെത്തി യാത്രക്കാരുമായും യൂണിയൻ പ്രതിനിധികളുമായും ചർച്ച നടത്തി. ചരക്ക് ഇറക്കി യാത്ര ഉടൻ തുടങ്ങാനാകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.