- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖരഗ്പുർ ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി മരിച്ച നിലയിൽ
ആലപ്പുഴ: ഖരഗ്പുർ ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ. ഏവൂർ വടക്ക് എടയ്ക്കല്ലൂർ ശിവസദനത്തിൽ ദേവിക പിള്ളയെ (21) ആണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ ചിമ്മിനിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് എന്തിനെന്ന് വ്യക്തമല്ല. ജീവനൊടുക്കാൻ കാരണമെന്താണെന്ന് ഐഐടി അധികൃതർക്കോ സഹപാഠികൾക്കോ അറിയില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
ബയോസയൻസ് ആൻഡ് ബയോടെക്‌നോളജി കോഴ്‌സിൽ നാലാം വർഷ വിദ്യാർത്ഥിനി ആയിരുന്നു. ദേവിക പഠനത്തിൽ നന്നായി ശ്രദ്ധിച്ചിരുന്നെന്നും എന്നാൽ, ഏതാനും ദിവസമായി അധികം സംസാരമില്ലായിരുന്നെന്നും കൂട്ടുകാർ അറിയിച്ചതായി സഹോദരൻ അമിതേഷ് കൃഷ്ണ പറഞ്ഞു. ഞായറാഴ്ച രാത്രി ദേവിക വീട്ടുകാരുമായി വിഡിയോ കോളിൽ സംസാരിച്ചിരുന്നു. അപ്പോൾ എന്തെങ്കിലും വിഷമമുള്ളതായി തോന്നിയിരുന്നില്ലെന്നും വീട്ടുകാർ അറിയിച്ചു.
ഒഡീഷയിൽ ജിൻഡൽ സ്‌കൂളിൽ അദ്ധ്യാപകനായിരുന്ന പരേതനായ സുരേഷ് കുമാറിന്റെയും ഇവിടെ അദ്ധ്യാപികയായ ശ്രീലേഖ പിള്ളയുടെയും മകളാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഏവൂരിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ദേവിക മരിച്ചതായി തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയാണ് ഐഐടിയിൽ നിന്നു ശ്രീലേഖയെ അറിയിച്ചതെന്നു ബന്ധുക്കൾ പറഞ്ഞു.
ഖരഗ്പുരിലെത്തിയപ്പോഴേക്കും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു കൊണ്ടുപോയിരുന്നു. ദേവിക ജനിച്ചതും വളർന്നതും ഒഡീഷയിലാണ്. സഹോദരൻ അമിതേഷ് ഒഡീഷയിൽ പ്ലസ് ടു വിദ്യാർത്ഥിയാണ്. അവിടെ നിന്ന് ഇടയ്ക്കു നാട്ടിലെത്തുമ്പോൾ താമസിക്കാനായി 10 വർഷം മുൻപാണ് സുരേഷ് കുമാർ ഏവൂരിൽ വീട് വച്ചത്. ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. 4 വർഷം മുൻപു സുരേഷ് കുമാർ മരിച്ചു.