മലപ്പുറം: അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. വൈലത്തൂർ ചെലവിൽ സ്വദേശി അബ്ദുൾ ഗഫൂറിന്റെയും സജിലയുടെയും മകൻ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്. മലപ്പുറം തിരൂരിനടുത്ത് വൈലത്തൂർ ചെലവിൽ വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയായിരുന്നു സംഭവം.

റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്നടക്കുമ്പോൾ ഗേറ്റിനിടയിൽ കുടുങ്ങുകയായിരുന്നു. തിരൂർ ആലിൻ ചുവട് എം.ഇ.ടി. സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥിയാണ് സിനാൻ. വൈകീട്ട് പള്ളിയിൽ നിസ്‌കാരത്തിനായി പോകുമ്പോൾ അയൽപക്കത്തെ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടക്കുമ്പോൾ ഗേറ്റിനുള്ളിൽ കുടുങ്ങുകയായിരുന്നു.

ഉടനെ നാട്ടുകാർ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി അസ്മ ഐവ. മൃതദേഹം വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റുമോർട്ട നടപടികൾക്ക് ശേഷം ചെലവിൽ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.