കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാന താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കു ശേഷം പുറത്തിറങ്ങിയ വിമാന യാത്രക്കാരനിൽ നിന്നും പൊലീസ് സ്വർണം പിടികൂടി. ബാലുശേരി ഉണ്ണിക്കുളം സ്വദേശി ടി.ടി ജംഷീറിൽ (33) നിന്നാണ് 75 ലക്ഷത്തോളം രൂപ വരുന്ന സ്വർണം പിടികൂടിയത്.

വിമാനത്താവള പരിസരത്ത് നിന്നാണ് ഒരു കിലോയിലധികം സ്വർണവുമായി യാത്രക്കാരനെ പൊലിസും എസ്‌പിയുടെ പ്രത്യേക സ്‌ക്വാഡും ചേർന്നു പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിക്ക് ദോഹയിൽ നിന്നും ഇൻഡിഗോ വിമാനത്തിലെത്തിയതായിരുന്നു ജംഷീർ. കസ്റ്റംസിന്റെ വിശദമായ പരിശോധനയ്ക്കു ശേഷം നാലരയോടെ പാസഞ്ചർ ടെർമിനൽ ബിൽഡിങ്ങിൽ നിന്നും പുറത്തിറങ്ങിയ സംശയം തോന്നിയതിനെ തുടർന്ന് പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്നുള്ള ദേഹപരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം നാല് ഗുളിക മാതൃകയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പേസ്റ്റ് രൂപത്തിലുള്ള സ്വർണം പിടികൂടുമ്പോൾ 1124 ഗ്രാം സ്വർണമാണ് ലഭിച്ചത്. ഇതിന് 74,87, 000 രൂപ അന്താരാഷ്ട്ര വിപണിയിൽ വിലവരുമെന്ന് എയർ പോർട്ട് പൊലിസ് അറിയിച്ചു.

പിടികൂടിയ സ്വർണവും യാത്രക്കാരനെയും പൊലിസ് പിന്നീട് കസ്റ്റംസിന് കൈമാറി. ഇയാളെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റു രേഖപ്പെടുത്തി. കണ്ണൂർ വിമാന താവള പരിസരത്തു നിന്നും പൊലിസ് നിരവധി തവണയാണ് സ്വർണക്കടത്തുകാരെ പിടികുടുന്നത്. എയർപോർട്ട് പൊലിസിന് പുറമേ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലിസ് സംഘവും എയർപോർട്ടിൽ പരിശോധന നടത്തിവരുന്നുണ്ട്.