വൈക്കം: സൈന്യത്തിൽ ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവിൽനിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ 49കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്ലാറ്റിലെ താമസക്കാരനായ സന്തോഷ് കുമാർ. എസ്(49) എന്നയാളെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ തലയാഴം സ്വദേശിയായ യുവാവിന് ആർമിയിൽ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2021 മുതൽ പലതവണകളായി എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. ജോലി ലഭിക്കാതെയും പണം തിരികെ നൽകാതിരുന്നതിനെയും തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ബെംഗളൂരുവിൽനിന്ന് പിടികൂടുകയായിരുന്നു.

വൈക്കം പൊലീസ് സ്റ്റേഷൻ എസ്‌ഐ. ജോർജ് കെ. മാത്യു, സി.പി.ഒമാരായ അജീഷ്, പ്രവീണോ, ലിജു തോമസ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്ക് അമ്പലപ്പുഴ സ്റ്റേഷനിൽ സമാനമായ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.