വടകര: മോഷ്ടാക്കൾ റെയിൽവേയുടെ കേബിൾ മുറിച്ചുമാറ്റിയതിനെത്തുടർന്ന് സിഗ്‌നൽസംവിധാനം താറുമാറായി. വെള്ളിയാഴ്ച രാവിലെ വടകരയ്ക്കും മാഹിക്കും മധ്യേ പൂവാടൻഗേറ്റിനുസമീപമാണ് സംഭവം. ഏഴുതീവണ്ടികൾ ഇതേത്തുടർന്ന് വൈകി. കുറച്ച് കേബിൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതിഥിത്തൊഴിലാളികളായ രണ്ടുപേരെ ആർ.പി.എഫ്. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് വടകരയ്ക്കും മാഹിക്കും ഇടയിൽ സിഗ്‌നൽസംവിധാനം പ്രവർത്തിക്കുന്നില്ലെന്ന വിവരം റെയിൽവേക്ക് കിട്ടിയത്. തുടർന്നുനടത്തിയ പരിശോധനയിൽ പൂവാടൻഗേറ്റിലെ കേബിൾ മുറിച്ചനിലയിൽ കണ്ടെത്തി. നല്ലവിലയുള്ള കേബിളായതിനാൽ ഇത് നേരത്തേ കണ്ടുവെച്ചവരാണ് മോഷണത്തിനുപിന്നിലെന്നാണ് സംശയം. ഇവിടെ അടിപ്പാതനിർമ്മാണം നടക്കുന്നതിനാൽ കേബിൾ പുറത്താണുള്ളത്. സാധാരണ ഭൂമിക്കടിയിലാണ് കേബിൾ ഉണ്ടാവുക. ചെറിയൊരുഭാഗത്ത് കേബിൾ സമീപത്തെ മരത്തിലും മറ്റുമായി കെട്ടിയിട്ടിരിക്കുകയാണ്.

റെയിൽവേയുടെ സിഗ്‌നൽവിഭാഗം സ്ഥലത്തെത്തി പത്തുമണിയോടെ കേബിൾ യോജിപ്പിച്ച് സിഗ്‌നൽസംവിധാനം പൂർവസ്ഥിതിയിലാക്കി. കേബിൾ മുറിഞ്ഞതോടെ തീവണ്ടികൾക്ക് മുന്നോട്ടുപോകാനുള്ള സിഗ്‌നൽ കിട്ടിയില്ല. ഇതോടെ വണ്ടികൾ നിർത്തിയിട്ടു. വടകര സ്റ്റേഷൻ മാസ്റ്ററിൽനിന്ന് ലോക്കോ പൈലറ്റുമാർക്ക് മെമോ എത്തിച്ചാണ് യാത്ര തുടർന്നത്. ആർ.പി.എഫ്. കോഴിക്കോട് ഇൻസ്‌പെക്ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം സ്ഥലത്തെത്തി.