കല്പറ്റ: വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം. കോണിച്ചിറ നിവാസികളാണ് കടുവയുടെ ആക്രമണ ഭീതിയിൽ കഴിയുന്നത്. ഞായറാഴ്ച പുലർച്ചെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെ കടുവ കടിച്ചുകൊന്നു. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന രണ്ട് പശുക്കളെയാണ് ഞായറാഴ്ച പുലർച്ചെ കടുവ ആക്രമിച്ചത്.

ശബ്ദം കേട്ടെത്തിയ ബെന്നി ടോർച്ചടിച്ച് നോക്കിയപ്പോൾ കടുവയെ കണ്ടിരുന്നു. വനംവകുപ്പ് കടുവയെ പിടികൂടാനായി കൂടും സ്ഥാപിച്ച് പരിശോധന തുടരുന്നതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. ദിവസങ്ങൾക്കിടെ കടുവയുടെ ആക്രമണത്തിൽ നാല് പശുക്കളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി പള്ളിത്താഴെ കിഴക്കയിൽ സാബുവിന്റെ പശുവിനെയും കടുവ കൊന്നിരുന്നു. ശനിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു ഈ സംഭവം.

അതിനിടെ, തോൽപ്പെട്ടി 17 എന്നറിയപ്പെടുന്ന 10 വയസ്സുള്ള ആൺകടുവയാണിതെന്ന് വനംവകുപ്പ് അറിയിച്ചു. കൂടുവെച്ചതിന്റെ പരിസരത്തുതന്നെ കടുവയുണ്ടെന്നാണ് നിഗമനം. പ്രദേശത്ത് രാത്രിയും പകലും പട്രോളിങ് നടത്തുന്നുണ്ട്. പരിസരത്ത് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചാണ് കടുവയെ തിരിച്ചറിഞ്ഞത്. വ്യാഴാഴ്ച 5.30-നാണ് തെക്കേപ്പുന്നാപ്പിള്ളിൽ വർഗീസിന്റെ കറവപ്പശുവിനെ കടുവ കൊന്നത്. തോട്ടത്തിൽ കെട്ടിയ പശുക്കളെ അഴിക്കാൻ ചെന്നപ്പോഴാണ് കടുവ കൊന്നുതിന്നുന്നത് വർഗീസ് കണ്ടത്. അദ്ദേഹം നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിക്കുകയായിരുന്നു.