കോഴിക്കോട്: അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്ന് വിമർശിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം രംഗത്ത്. തനിക്കെതിരെ സിപിഎമ്മിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പിണറായി വിജയൻ മുസ്ലിം ലീഗിനെതിരെ തീർക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുസ്ലിം ലീഗിന്റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം മുഖമൊന്ന് മുഖ്യമന്ത്രി നോക്കുന്നത് നല്ലതാണെന്നും ഇടതുമുന്നണിയുടെ തോൽവിയിൽ അന്തസു കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മുഖം വികൃതമാണോയെന്ന് മുഖ്യമന്ത്രി ആദ്യം പരിശോധിക്കണം. പരാജയം അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യർഥി നേതാക്കളെ സർക്കാർ ജയിലിലടയ്ക്കുകയാണ്. ഈ പോക്കാണ് പോകുന്നതെങ്കിൽ സമരം മുസ്ലിം ലീഗ് ഏറ്റെടുക്കും. പ്രശ്‌നത്തിന് അടിയന്തിര പരിഹാരം കാണണം ഇല്ലെങ്കിൽ കാണിക്കേണ്ടി വരും.

സീറ്റുകളുടെ എണ്ണം കൂട്ടി കുത്തിനിറച്ച് കുട്ടികളെ പഠിപ്പിക്കാനാവില്ല. അത് മുസ്ലിം ലീഗ് സമ്മതിക്കുകയുമില്ല. വ്യക്തിഗത പരിഗണന കുട്ടികൾക്ക് ക്ലാസിൽ കിട്ടണം. അമ്പതു കുട്ടികൾക്കു മുകളിൽ ക്ലാസുമുറികളിൽ അനുവദിക്കാനാവില്ല. ഇനി കാത്തു നിൽക്കാൻ സമയമില്ല. 25ന് യൂത്ത് ലീഗ് സമരം കൂടി കഴിഞ്ഞാൽ സമരം മുസ്ലിം ലീഗ് ഏറ്റെടുക്കും. മുസ്ലിം ലീഗിന് ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.