തിരുവനന്തപുരം: അയിരൂർ ഷിബു കുമാർ കൊലക്കേസിൽ നാല് പ്രതികൾക്കും ജീവപര്യന്തം തടവും 1.5 ലക്ഷം വീതം പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒന്നര വർഷം അധിക തടവനുഭവിക്കണം. 4 പ്രതികളും കുറ്റക്കാരെന്ന് തലസ്ഥാന വിചാരണ കോടതി കണ്ടെത്തിയിരുന്നു. തിരുവനന്തപുരം ആറാം അഡീ. ജില്ലാ ജഡ്ജ് കെ. വിഷ്ണുവാണ് പ്രതികള ശിക്ഷിച്ചത്.

ഒന്ന് മുതൽ 4 വരെ പ്രതികളായ ഷിജു (വലിയ തമ്പി) ഷിജി (കൊച്ചു തമ്പി) ബിജു (അപ്പിമോൻ), മുനീർ (തക്കുടു) എന്നിവരെയാണ് ശിക്ഷിച്ചത്. പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.

2013 ൽ വർക്കല വണ്ടിപ്പുര, കാകുളത്തു കാവ് മാടൻ നട ഉത്സവ ദിവസം നടന്ന ദിവസമാണ് അയിരൂർ ഷിബുവിനെ കൊലപ്പെടുത്തിയത്. ഉത്സവ ദിവസം വണ്ടിപ്പുര ഷമ്മി നിവാസിൽ ടെറസിൽ ഉറങ്ങിക്കിടന്ന ഷിബുകുമാറിനെയും, ചേട്ടൻ ഷമ്മിയെയും, ആക്രമിക്കുകയായിരുന്നു. ടെറസിൽ നിന്നും ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഷിബുകുമാറിനെ പ്രതികൾ പിന്തുടർന്ന് തൊട്ടടുത്തു താമസക്കാരനായ അയിരൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് പപ്പുക്കുട്ടിയുടെ വീടിനു പുറകിൽ പറമ്പിൽ വച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഷിബുകുമാറിനെ 1 മുതൽ 4 വരെ പ്രതികളുടെ നേതൃത്വത്തിൽ വെട്ടിയും, അടിച്ചും, വിളക്ക് കല്ലിനു ഇടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. ഷിബുകുമാർ ഒന്നും രണ്ടും പ്രതികളുടെ വല്ല്യമ്മയുടെ മകളെ, പ്രണയം നടിച്ച് ഒപ്പം താമസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഷിബുകുമാർ കൊല്ലപ്പെടുമ്പോൾ ഭാര്യ 8 മാസം ഗർഭിണി ആയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ എ.ആർ. ഷാജി ഹാജരായി.