കായംകുളം: സമ്മാനമടിച്ച ടിക്കറ്റെന്ന് പറഞ്ഞ വിശ്വസിപ്പിച്ച് ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കായംകുളത്ത് ദേശീയപാതയിൽ കമലാലയം ജംഗ്ഷന് തെക്ക് വശം ലോട്ടറി വിൽക്കുന്ന മായയെ കബളിപ്പിച്ച് പണവും ലോട്ടറിയും തട്ടിയെടുത്ത കേസിൽ കൊല്ലം ചന്ദനത്തോപ്പ് മുംതാസ് ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ഷാജ് (53) ആണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ഏഴാം തീയ്യതി രാവിലെ 11 മണിക്കാണ് തട്ടിപ്പു നടന്നത്. സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 10,000 രൂപയുടെ സമ്മാനം ലഭിച്ചതായാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ സമ്മാനാർഹമായ നമ്പർ വ്യാജമായി നിർമ്മിച്ച് ലോട്ടറി വിൽപ്പനക്കാരിയെ ഏൽപ്പിക്കുകയായിരുന്നു. 6000 രൂപ പണമായും 2000 രൂപയുടെ ലോട്ടറി ടിക്കറ്റുകളുമാണ് വാങ്ങിയ വാങ്ങിയത്. ബാക്കി തുക പിന്നീട് വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു. തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

പിന്നീട് പൊലീസിൽ പരാതി ലഭിച്ചതനുസരിച്ച് സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ നിരീക്ഷിച്ച് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കായംകുളം എസ്‌ഐ രതീഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, പ്രദീപ്, അനൂപ്, ശ്രീനാഥ്, ഗോപകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമൻഡ് ചെയ്തു.