പെരിന്തൽമണ്ണ: പൊലീസ്സ്റ്റേഷനിൽ നൽകിയ പരാതിക്ക് രസീത് നൽകാത്തതിന് സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന (എസ്.എച്ച്.ഒ.) ഉദ്യോഗസ്ഥന് പിഴചുമത്തി. പെരിന്തൽമണ്ണ പൊലീസ്സ്റ്റേഷൻ എസ്.എച്ച്.ഒ. ആയിരുന്ന പ്രേംജിത്തിനാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ആയിരം രൂപ പിഴചുമത്തിയത്. തുക ട്രഷറിയിൽ അടച്ച് രസീത് എസ്‌പി. ഓഫീസിൽ ഹാജരാക്കണമെന്നും ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ ഉത്തരവിട്ടു.

നിലവിൽ കണ്ണൂർ നർക്കോട്ടിക് ഡിവൈ.എസ്‌പി.യാണ് ഇദ്ദേഹം. തിരൂർക്കാട് സ്വദേശി അനിൽ ചെന്ദ്രത്തിലാണ് പരാതിക്കാരൻ. തന്റെ പരാതിക്ക് രസീത് നൽകാത്തതിനെതിരേ പെരിന്തൽമണ്ണ ഡിവൈ.എസ്‌പി.ക്ക് ആദ്യം അപ്പീൽ നൽകിയിരുന്നു. ഇതു പരിഗണിക്കാത്തതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ രണ്ടാം അപ്പീലിലാണ് നടപടി.

2012ൽ നിലവിൽവന്ന സേവനാവകാശ നിയമപ്രകാരം കേരളത്തിലെ ആദ്യ ശിക്ഷാനടപടിയാണിതെന്ന് അനിൽ പറഞ്ഞു. ആദ്യ അപ്പീൽ പരിഗണിക്കാതിരുന്ന ഡിവൈ.എസ്‌പി.ക്കും പിഴ ചുമത്താത്തതിനാൽ ഹൈക്കോടതിയെ സമീപിക്കുമെന്നും അനിൽ അറിയിച്ചു.

പൊലീസ്സ്റ്റേഷനിൽ നൽകുന്ന എല്ലാ പരാതികൾക്കും അപേക്ഷകൾക്കും രസീത് നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെയും പൊതുഭരണ വകുപ്പിന്റെയും ഉത്തരവുണ്ട്.