അമ്പലമേട്: എച്ച്.ഒ.സി.യിൽ നിന്നുണ്ടായ രൂക്ഷഗന്ധവും പുകയും മൂലം പരിസര വാസികളായ നിരവധി പേർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. രാത്രി എട്ടോടെയാണ് എച്ച്.ഒ.സി.ക്ക് പുറകിൽ താമസിക്കുന്ന അയ്യങ്കുഴി നിവാസികൾക്ക് മൂക്ക് എരിയുന്ന വിധത്തിലുള്ള പുകയും മണവും അനുഭവപ്പെടാൻ തുടങ്ങിയത്.

ശ്വാസതടസ്സം കൂടുതലായ രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. ടോറസുമായി രാത്രി 12-ഓടെ കൂട്ടിയിടിച്ച ആംബുലൻസിലെ ഡ്രൈവറെയും നഴ്‌സിനെയും അയ്യങ്കുഴി നിവാസികളായ പങ്കജാക്ഷനെയും ബിജുവിനെയും എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രശ്‌നം രൂക്ഷമായതോടെ രാത്രിയോടെ നാട്ടുകാർ എച്ച്.ഒ.സി. ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ചു. രാത്രി 12 കഴിഞ്ഞും സമരക്കാർ സ്ഥലത്ത് തുടർന്നു. ശ്വാസതടസ്സം ഉണ്ടായവരെ കൊണ്ടുപോകാൻ ആംബുലൻസ് പോലും എച്ച്.ഒ.സി. അധികൃതർ നൽകിയില്ലെന്ന് സമരക്കാർ പറഞ്ഞു.