കായംകുളം: കായംകുളത്ത് വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതി കഞ്ചാവ് കേസിൽ നാല് വർഷം ജയിൽ ശിക്ഷ അനുഭവിച്ചയാൾ. ഇയാൾ ലഹരിക്ക് അടിമയാണ്. 27 വയസുകാരനായ കരുനാഗപ്പള്ളി ക്ലാപ്പന പ്രയാർ തെക്ക് ചാലായിൽ പടീറ്റതിൽ വീട്ടിൽ ഷഹാസ് (27) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇയാൾ കായംകുളം കൃഷ്ണപുരം സ്വദേശിനിയായ 76 വയസ്സുള്ള വയോധികയെ വീട്ടിൽ കയറി ക്രൂരമായി ബലാത്സംഗം ചെയ്യുക ആയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ഒറ്റക്ക് താമസിക്കുകയായിരുന്ന വയോധികയുടെ വീട് നിരീക്ഷിച്ച ശേഷമായിരുന്നു അതിക്രമിച്ചു കയറിയത്. വീടിന് സമീപത്ത് ഒളിച്ചിരുന്ന പ്രതി വയോധിക വീടിന്റെ വാതിൽ തുറന്ന സമയം ഓടി അകത്ത് കയറി ബലാത്സംഗം ചെയ്യുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധിക വണ്ടാനം മെഡിക്കൽ കോളേജ് ആശുപതിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഞ്ചാവിന് അടിമയായ പ്രതി 20 വയസ്സുള്ളപ്പോൾ ഒന്നര കിലോ കഞ്ചാവുമായി കരുനാഗപ്പള്ളി എക്‌സൈസിന്റെ പിടിയിലാവുകയും നാല് വർഷം ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിതിട്ടുണ്ട്. സംഭവത്തിന് ശേഷം കൃഷ്ണപുരം അതിർത്തി ചിറക്കടുത്ത് നിന്നാണ് ഒളിച്ചിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ സ്ഥലത്തെത്തിച്ച് കൂടുതൽ തെളിവെടുപ്പുകളും മറ്റും നടത്തുമെന്ന് കായംകുളം പൊലീസ് അറിയിച്ചു.