തൃശൂർ: പിണറായി വിജയനെക്കുറിച്ച് 2016ൽ പുറത്തിറക്കിയ ഡോക്യുമെന്ററി തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ നിന്ന് പിൻവലിക്കുന്നതായി സംവിധായകൻ കെആർ സുഭാഷ്. ഭരണാധികാരിയായ പിണറായി വിജയൻ ഏകാധിപധിയായി മാറിയെന്നും തന്റെ പ്രൊഫൈലിൽ വയ്‌ക്കേണ്ട നേട്ടമായി ഇപ്പോഴത് കാണുന്നില്ലെന്നും വിശദീകരിച്ചാണ് പിൻവലിക്കൽ.

തൃശൂർ കുറ്റിമുക്ക് സ്വദേശി കെആർ സുഭാഷ് 2016 ലെ തെരഞ്ഞെടുപ്പിൽ പിണറായി എന്ന ബ്രാന്റിന്റെ പ്രമോഷനായി ചെയ്ത യുവതയോട്. അറിയണം പിണറായിയെ എന്ന ഡോക്യുമെന്ററിയാണ് തന്റെ അക്കൗണ്ടുകളിൽ നിന്ന് പിൻവലിച്ചത്. കേന്ദ്രത്തിൽ മോദിയെപ്പോലെ സംസ്ഥാനത്ത് പിണറായിയും ഏകാധിപതിയായെന്നാണ് കെ. ആർ സുഭാഷിന്റെ ആരോപണം. ഏകാധികളോടുള്ള തന്റെ വിയോജിപ്പിൽ നിലപാടെടുക്കുകയാണെന്നും ദേശീയ പുരസ്‌കാര ജേതാവും പഴയ എസ്എഫ്‌ഐ പ്രവർത്തകനുമായ സുഭാഷ് പറയുന്നു.

പിണറായിയെ അടുത്തറിയാവുന്ന ഒരു ഡസനിലേറെപ്പേരിലൂടെയാണ് അരമണിക്കൂറിലേറെ ദൈർഘ്യമുള്ള ഡോക്യുമെന്ററി മുന്നോട് പോകുന്നത്. എകെജി ഗവേഷണ കേന്ദ്രമായിരുന്നു നിർമ്മാണം. പാർട്ടി വേദികളിലും യൂട്യൂബിലും ഒക്കെയായി നിരവധിയാളുകൾ ഇതിനോടകം കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് ഡോക്യുമെന്ററി.