കണ്ണൂര്‍: സംസ്ഥാനത്ത് അതിതീവ്ര മഴയ്‌ക്കൊപ്പം കനത്ത കാറ്റില്‍ വ്യാപക നാശനഷ്ടം. കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയും മരം വീണ് അപകടങ്ങള്‍ ഉണ്ടായി. ആലപ്പുഴയില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. കണ്ണൂരും കാസര്‍ഗോഡും കോട്ടയത്തും വീടുകള്‍ തകര്‍ന്നു. പലയിടത്തും റോഡില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.

ശക്തിയായി പെയ്യുന്ന മഴ സംസ്ഥാനത്ത് കനത്ത നാശമാണ് വിതയ്ക്കുന്നത്. കോട്ടയം ജില്ലയില്‍ മഴയ്ക്ക് ഒപ്പം എത്തിയ കാറ്റില്‍ വിവിധ പ്രദേശങ്ങളില്‍ വ്യാപക നാശം. പാലാ പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ അടക്കം തകര്‍ന്നു. പ്രവിത്താനം ഉള്ളനാട് റോഡില്‍ ഗതാഗത തടസ്സമുണ്ട്. ഉച്ചയ്ക്ക് 12.30ഓടെ വീശിയടിച്ച കാറ്റിലാണു നാശം. റോഡില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്കും കേടുപാടുകളുണ്ട്.

കുമരകം ചേര്‍ത്തല റോഡില്‍ ബണ്ട് റോഡില്‍ മരം റോഡിലേക്ക് കടപുഴകി വീണു. രണ്ട് കാറുകള്‍ക്കു മുകളിലേക്കാണു മരം വീണത്. റോഡില്‍ ഗതാഗത തടസ്സമുണ്ട്. വാഴൂര്‍ ചങ്ങനാശേരി റോഡില്‍ ചമ്പക്കര പള്ളിക്കു സമീപം കൂറ്റന്‍ മരം റോഡിലേക്കു വീണു. ഇവിടെയും റോഡില്‍ ഗതാഗത തടസ്സമുണ്ട്. അഗ്‌നിരക്ഷാസേന മരം വെട്ടി നീക്കുന്നു.

ആലപ്പുഴ മട്ടാഞ്ചേരി പാലത്തില്‍ മരം വീണ് സ്‌കൂട്ടറില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ പയ്യന്നൂരില്‍ പടിഞ്ഞാറപുരയിലും പുതിയങ്ങാടി ബീച്ച് റോഡിലും വീടുകള്‍ തകര്‍ന്നു. കാസര്‍കോട് കരിന്തളത്തും സമാന സംഭവവുണ്ടായി. വീട് തകര്‍ന്ന് കൊല്ലമ്പാറ തലയടുക്കത്തെ കുന്നുമ്മല്‍ രാഘവന്റെ ഭാര്യ കെ വി തമ്പായിക്ക് പരിക്കേറ്റു. ചിറ്റാരിപ്പറമ്പ് പതിനാലാം മൈലില്‍ മരം കടപുഴകി.

വയനാട് മുട്ടില്‍ - മേപ്പാടി റോഡില്‍ മരം റോഡിലേക്ക് ചാഞ്ഞു. കൊച്ചി നഗരത്തില്‍ റോഡ് ഇടിഞ്ഞുവീണു. ചെമ്പു മുക്കില്‍ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് പുലര്‍ച്ചെ ഇടിഞ്ഞത്. രണ്ടുമാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡാണിത്. മലപ്പുറം അങ്ങാടിപ്പുറം വളാഞ്ചേരി റോഡില്‍ മാലാപറമ്പില്‍ ആല്‍മരം പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാലക്കാട് പാലക്കയം ചെറുപഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണാര്‍ക്കാട് സ്വദേശി വിജയിനെയാണ് ഇന്നലെ വൈകീട്ടാണ് പുഴയില്‍ കാണാതായത്. തൃത്താല പടിഞ്ഞാറങ്ങാടിയില്‍ റോഡിലേക്ക് മരം വീണു. തണ്ണീര്‍ക്കോട് സീനിയര്‍ ബേസിക് സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ മരം വീണു. വിദ്യാര്‍ഥികള്‍ എത്തുന്നതിനു മുന്‍പായതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കണ്ണൂരിലെ അപകടങ്ങള്‍

കണ്ണൂര്‍ പയ്യുന്നൂരില്‍ ശക്തമായ മഴയില്‍ വീട് തകര്‍ന്നു. പടിഞ്ഞാറപുരയില്‍ തങ്കമണിയുടെ ഓടിട്ട വീടാണ് തകര്‍ന്നത്. ഇന്ന് രാവിലെ 5.30 ഓടെയാണ് അപകടം നടന്നത്. അപകടം നടക്കുമ്പാള്‍ തങ്കമണിയും രണ്ട് മക്കളും വീട്ടിലെ മറ്റൊരു മുറിയില്‍ ഉറങ്ങി കിടക്കുകയിരുന്നു. ആളപായമില്ലാത്തത് ഭാഗ്യമായി. കണ്ണൂര്‍ പുതിയങ്ങാടിയിലാകട്ടെ തെങ്ങ് വീണ് മേല്‍ക്കൂര തകര്‍ന്ന സംഭവമുണ്ടായി. രാവിലെ ഉണ്ടായ ശക്തമായ കാറ്റിലാണ് തെങ്ങ് വീണത്. ബീച്ച് റോഡിന് സമീപം താമസിക്കുന്ന രഞ്ജിനിയുടെ വീട്ടിലാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് പതിനാലാംമൈലിലും മരം കടപുഴകി വീണു. ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എട്ടുമണിയോടെയാണ് സംഭവമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് മരം മുറിച്ചുമാറ്റി.