പാലക്കാട് : ഭാര്യയെയും മക്കളെയും മറയാക്കി കാറിലിരുത്തി കുഴല്‍പ്പണം കടത്ത്. വാഹനം പോലീസ് പിന്തുടര്‍ന്ന് പിടികൂടി.
മലപ്പുറം, താനൂര്‍, പനക്കാട്ടൂര്‍, പൊട്ടിന്റെകത്ത് വീട്ടില്‍ എസ്.മുഹമ്മദ് ഹാഷിം (31) നെയാണ് രേഖകളില്ലാത്ത 20 ലക്ഷത്തി നാല്‍പ്പതിനായിരം രൂപയുമായി കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടിയത്.

പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി 11 മണിക്ക് മേനോന്‍പാറയില്‍ നടത്തിയ വാഹന പരിശോധനയില്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ വന്ന വാഹനത്തെ കുറ്റിപ്പള്ളം സി പി ചള്ള യില് വച്ച് പിടികൂടി പരിശോധന നടത്തിയപ്പോള്‍ കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 20 ലക്ഷത്തി 40000 രൂപ കണ്ടെത്തിയത്. സംശയം തോന്നാതിരിക്കാന്‍ ഭാര്യയും മൂന്ന് ചെറിയ കുട്ടികളെയും കൂട്ടിയായിരുന്നു യാത്ര.

ചിറ്റൂര്‍ ഡി.വൈ.എസ്.പി കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ സി.ഐ എം. ആര്‍. അരുണ്‍കുമാര്‍ , ചിറ്റൂര്‍ സി ഐ ജെ മാത്യു, കൊഴിഞ്ഞാമ്പാറ എസ് ഐ ബി പ്രമോദ് , അഡീഷണല്‍ എസ്‌ഐമാരായ കെ പി ജോര്‍ജ്, വി കെ സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ എസ് സന്തോഷ്, വി വിനോദ്, ബി സഞ്ജു, എ.എസ്.ഐ. ഡ്രൈവര്‍ എം.കെ. രതീഷ് , ഹോം ഗാര്‍ഡ് സി വി ജയപ്രകാശ്, ചിറ്റൂര്‍
സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രമേഷ് എസ് സമീര്‍, സ്റ്റേഷന്‍ ഡ്രൈവര്‍ സി.പി.ഒ ആര്‍ ഷാജി എന്നിവരാണ് കാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ ഇതിനുമുമ്പ് സമാന രീതിയില്‍ കുഴല്‍പ്പണം കടത്തിയതിന് പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, കസബ എന്നീ സ്റ്റേഷനുകളില്‍ കേസുള്ളതായി കൊഴിഞ്ഞാമ്പാറ സി ഐ എം. ആര്‍. അരുണ്‍കുമാര്‍ പറഞ്ഞു.