ആലുവ: ആലുവയില്‍ ഒരു കിലോ എം.ഡി.എം.എയുമായി യുവതിയെ പിടികൂടിയ സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പൊന്നാനി വെളിയംകോട് സ്വദേശി ജുറൈദ് (29), തോപ്പുംപടി കരുവേലിപ്പടി സ്വദേശി ആബിദ് (34) എന്നിവര്‍ക്കെതിരായാണ് ആലുവ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ജൂണിലാണ് ഒരു കിലോ എം.ഡി.എം.എ യുമായി മംഗലൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26)നെ പോലീസ് പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം നട ത്തിയ പരിശോധനയില്‍ ആലുവ റയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഇവര്‍ പിടിയിലായത്. വാട്ടര്‍ ഹീറ്ററില്‍ ഡല്‍ഹിയില്‍ നിന്ന് ട്രയ്‌നില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു രാസലഹരി. സംഭവവുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് സ്വദേശി സഫീര്‍ (35) നെയും പോലീസ് പിടികൂടിയിരുന്നു.

യുവതിയുമായി ബന്ധമുള്ളയാളാണ് ഇയാള്‍. അമ്പത് ലക്ഷത്തിലേറെ രൂപ വിലവരുന്ന മയക്കുമരുന്നാണ് യുവതിയില്‍ നിന്നും കണ്ടെടുത്തത്. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497 9871 14, 9497980506 എന്നീ നമ്പറില്‍ വിളിച്ചറിയിക്കുക.