കണ്ണൂര്‍: കണ്ണൂരില്‍ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടം. അഞ്ച് വീടുകള്‍ തകര്‍ന്നു. കരിയാട് പടന്നക്കരയിലും ചൊക്ലി ഒളവിലത്തുമാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. തലശേരി ഗോപാലപേട്ടയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ആറുവയസ്സുകാരിക്ക് പരിക്കേറ്റു. പുതിയപുരയില്‍ മിഥുന്‍ ഷൈനു ദമ്പതികളുടെ മകള്‍ ആത്മികയ്ക്കാണ് പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള കുട്ടി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വരാന്തയിലിരുന്ന് കളിക്കുമ്പോള്‍ കാറ്റില്‍ മേല്‍ക്കൂര തകര്‍ന്ന് ഓട് തലയില്‍ വീഴുകയായിരുന്നു.

പടന്നക്കരയില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. ഒളവിലത്ത് അഞ്ചു വീടുകളും തകര്‍ന്നു. കൂറ്റന്‍ മരങ്ങള്‍ വീണാണ് വീടുകള്‍ തകര്‍ന്നത്. പ്രദേശത്ത് നിരവധി മരങ്ങളും കടപുഴകി വീണിട്ടുണ്ട്. വൈദ്യുതി തൂണുകള്‍ തകര്‍ന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാരിലായി. മരം വീണ് ഒരു കാറും തകര്‍ന്നിട്ടുണ്ട്. ചാവശേരിയില്‍ റോഡില്‍ മരം പൊട്ടി വീണു. തലശ്ശേരി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് റോഡില്‍ നിന്നും മരം മാറ്റിയത്.