തിരുവനന്തപുരം: ശക്തമായ സുരക്ഷാ സംവിധാനവും സി.സി.റ്റി.വി ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തി പേരൂര്‍ക്കട മാനസികരോഗ്യകേന്ദ്രത്തില്‍ നിന്നും രോഗികള്‍ ചാടി പോകുന്നത് ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഇക്കാര്യം പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു.

കഴിഞ്ഞ 6 വര്‍ഷത്തിനിടെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സക്കായി പ്രവേശിച്ച 691 രോഗികളെ കാണാനില്ലെന്ന പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് വാങ്ങി. കഴിഞ്ഞ 6 വര്‍ഷത്തിനിടെ കാണാതായവരുടെ എണ്ണം 378 ആണെന്നും ഇതില്‍ 291 പേരും തിരികെ വീട്ടിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. ബാക്കി 87 പേരുടെ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. വീട്ടില്‍ എത്തിയവരില്‍ 204 പേര്‍ പലപ്പോഴായി ആശുപത്രിയില്‍ വീണ്ടും പ്രവേശിക്കപ്പെട്ട് ചികിത്സ തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗം പൂര്‍ണ്ണമായും ഭേദമാകാത്ത രോഗികള്‍ ആശുപത്രിയില്‍ നിന്നും കടന്നു കളയുന്നത് ഒഴിവാക്കണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. രോഗികള്‍ക്കും പൊതു സമൂഹത്തിനും ഇത് ദോഷം ചെയ്യും. ശക്തമായ സുരക്ഷയുടെ അഭാവമാണ് രോഗികള്‍ പുറത്തുപോകാന്‍ കാരണമെന്നും ഉത്തരവില്‍ പറഞ്ഞു.