കണ്ണൂർ: ഓൺലൈൻ ലോൺ തട്ടിപ്പിലൂടെ കണ്ണൂരിലെ മൂന്ന് പേർക്ക് പണം നഷ്ട്ടമായതായി പരാതി. ഓൺലൈൻ വഴി ലോണിന് അപേക്ഷിച്ച മട്ടന്നൂർ സ്വദേശിക്ക് 10,749 രൂപ നഷ്ടമായി. പരാതിക്കാരൻ ഓൺലൈനിൽ പരസ്യം കണ്ട് ലോണിന് അപേക്ഷിക്കുകയായിരുന്നു. ശേഷം ലോൺ ലഭിക്കുന്നതിനായി പ്രോസസ്സിങ് ചാർജ് നൽകണമെന്ന് പറഞ്ഞ് പരാതിക്കാരനെ ബന്ധപെടുകയും അതനുസരിച്ച് പണം കൈമാറുകയും ചെയ്തു. പിന്നീട് അപേക്ഷിച്ച തുകയോ പ്രോസസ്സിങ് ചാർജ് ആയി നൽകിയ തുകയോ തിരികെ നൽകാതെ വഞ്ചിക്കുകയായിരുന്നു.

ക്രിപ്റ്റോ കോയിൻ വാങ്ങുന്നതിനായായി പണം കൈമാറിയ മയ്യിൽ സ്വദേശിക്ക് 10000 രൂപ നഷ്ടപ്പെട്ടു. ക്രിപ്റ്റോ ഇടപാട് നടത്തുന്ന പരാതിക്കാരൻ കോയിൻ വാങ്ങുന്നതിനായി പ്രതിക്ക് പണം അയച്ചുകൊടുക്കുകയും പണം ലഭിച്ചതോടെ പരാതിക്കാരന്റെ നമ്പർ ബ്ളോക്ക് ചെയ്യുകയുമായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

ഒഎൽഎക്സിൽ മൊബൈലിന്റെ പരസ്യം കണ്ട് വാങ്ങാൻ ഓൺലൈൻ ലിങ്കിൽ കയറി പണം അഡ്വാൻസ് നൽകിയ മുഴപ്പിലങ്ങാട് സ്വദേശിക്ക് 4000 രൂപയും നഷ്ടപ്പെട്ടു. സംഭവങ്ങളിൽ പൊലീസ് കേസെടുത്തു. ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930 തിൽ വിളിച്ച് കംപ്ലയിന്റ് രജിസ്റ്റർ ചെയ്യാവുന്നതാണ്.

അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബർ ക്രൈം റിപ്പോർട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോർട്ടലിലൂടെയോ പരാതി രജിസ്റ്റർ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകാൻ പരമാവധി ശ്രദ്ധിക്കണമെന്നും പൊലീസ് അറിയിച്ചു.