- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളെ അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തിനില്ല: അഡ്വ. പി സതീദേവി
കാഞ്ഞങ്ങാട്: ഒറ്റയ്ക്ക് ഒരു സ്ത്രീ കഴിയുന്നു എന്നത് അംഗീകരിക്കാനുള്ള മാനസികാവസ്ഥയിലേക്ക് സമൂഹം എത്തിച്ചേർന്നിട്ടില്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. ഒറ്റപ്പെട്ടു പോയ വനിതകൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസിലാക്കുന്നതിന് കാഞ്ഞങ്ങാട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ സംഘടിപ്പിച്ച പബ്ലിക് ഹിയറിങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
പൊതുബോധനിർമ്മിതിയിലെ ന്യൂനത മൂലമാണ് ഈ ചിന്താഗതി സമൂഹം ഇപ്പോഴും പുലർത്തുന്നത്. സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന ചിന്താഗതിയാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. ആൺതുണ ഇല്ലാതെ സ്ത്രീ ജീവിക്കുന്നത് അംഗീകരിക്കാൻ സമൂഹത്തിനു കഴിയുന്നില്ല. നാൽപ്പതു വയസുകഴിഞ്ഞ് വിവാഹിത ആയിട്ടില്ലെങ്കിൽ അവളെ അനാവശ്യ വസ്തുവായി മാറ്റപ്പെടുന്ന സ്ഥിതിയുണ്ട്.
വളരെയേറെ ദുരിതങ്ങളാണ് ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകൾ നേരിടേണ്ടി വരുന്നത്. ഒറ്റപ്പെട്ടു കഴിയുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങൾ സംബന്ധിച്ച് വനിതാ കമ്മിഷൻ പഠനം നടത്തും. ഇവരുടെ പ്രശ്നങ്ങൾ പഠിച്ച് നടപടി സ്വീകരിക്കുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിക്കും.പൊതുബോധത്തിൽ ആഴ്ന്നിറങ്ങിയിട്ടുള്ള തെറ്റായ ചിന്താഗതികൾക്കു മാറ്റമുണ്ടാകേണ്ടതുണ്ട്. ചെറുപ്രായത്തിൽ തന്നെ വിധവകളാകുന്ന സ്ത്രീകളുടെ എണ്ണം കേരളത്തിൽ കൂടുതലാണ്. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാനസികാവസ്ഥ പെൺകുട്ടികൾക്ക് സ്വായത്തമാക്കുന്നതിന് മാതാപിതാക്കൾ ശ്രദ്ധ പുലർത്തണം.
പ്രായമായ മാതാപിതാക്കളെ അനാഥാലയങ്ങളിലും അമ്പലങ്ങളിലും നടതള്ളുന്ന നീചമായ മനസുള്ള മക്കൾ ഇന്നു കേരളീയ സമൂഹത്തിലുണ്ട്. മാതാപിതാക്കളെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിഗണിക്കുമ്പോൾ, കണക്കു പറയുന്ന മക്കളെ കാണാറുണ്ട്. ഇവരുടെ കണക്കുപറച്ചിൽ സമൂഹത്തിനാകെ നാണക്കേടാണ്. അവിവാഹിതരും വിധവകളുമായ സ്ത്രീകൾക്ക് സംസ്ഥാന സർക്കാർ നിലവിൽ പെൻഷൻ അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ, വിവിധ സംരംഭങ്ങൾ തുടങ്ങുന്നതിന് പലിശ രഹിത വായ്പകളും ലഭ്യമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് വനിതാ കമ്മീഷന്റെ ശ്രമം. വനിതകൾക്കു കരുത്തു പകരുന്നതിനും സാമൂഹിക അംഗീകാരം ഉറപ്പുവരുത്തുന്നതിനും കമീഷൻ പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകൾ മുന്നേറ്റം കൈവരിച്ചിട്ടുള്ളത് ആശാവഹമാണ്.
വനിതാ കമീഷൻ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗം അഡ്വ.പി.കുഞ്ഞയിഷ, ഡയറക്ടർ ഷാജി സുഗുണൻ, കാസർകോട് ജില്ലാ ജാഗ്രതാ സമിതി മെമ്പർ എം.സുമതി, സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. സലീഖ, സോഷ്യൽ ജസ്റ്റിസ് ബോർഡ് ട്രാൻസ് മെമ്പർ സാജിദ്, കുടുംബശ്രീ ജില്ല മിഷൻ കോ-ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, സിംഗിൾ വുമൺ വെൽഫെയർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി പി.വി. ശോഭന, വനിതാ കമീഷൻ റിസർച്ച് ഓഫിസർ എ.ആർ. അർച്ചന എന്നിവർ സംസാരിച്ചു.