തിരുവനന്തപുരം: മംഗളൂരു - നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് (16649/16650) നാളെ മുതല്‍ കന്യാകുമാരി വരെ സര്‍വീസ് നടത്തും. മലബാര്‍ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനില്‍ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്. 21ന് പകരം 23 കോച്ചുകളുമായാണ് നാളെ സര്‍വീസ് മുതല്‍ സര്‍വീസ് നടത്തുക. 2 ജനറല്‍ കോച്ചുകളാണു കൂട്ടിയത്.

നാഗര്‍കോവില്‍ ജങ്ഷനില്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയില്‍വെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. ഇത് താത്കാലികമാണെന്ന് പറയുന്നുണ്ടെങ്കിലും എത്ര നാള്‍ ഈ സര്‍വീസ് നീളുമെന്ന് വ്യക്തമാക്കിയിട്ടില്ല. നാളെ മംഗലാപുരത്ത് നിന്ന് സര്‍വീസ് ആരംഭിക്കുന്ന പരശുറാം എക്‌സ്പ്രസ് രാത്രി 9.15 ന് കന്യാകുമാരിയിലെത്തും.

മറ്റന്നാള്‍ മുതല്‍ പുലര്‍ച്ചെ 3.45 ന് ട്രെയിന്‍ കന്യാകുമാരിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിനില്‍ ഉള്‍പ്പെടുത്തിയ 2 കോച്ചുകളും ജനറല്‍ സിറ്റിങ് കോച്ചുകളാണ്. ഇതടക്കം 16 ജനറല്‍ കോച്ചുകളും മൂന്ന് സെക്കന്റ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളും 2 ദിവ്യാങ്ജന്‍ സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.