കൊച്ചി: നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ മുൻ സർക്കാർ പ്ലീഡർ പി.ജി. മനു പൊലീസിൽ കീഴടങ്ങി. പുത്തൻകുരിശ് ഡിവൈഎസ്‌പി ഓഫിസിലാണ് കീഴടങ്ങിയത്.

മനുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സുപ്രീം കോടതി പത്തു ദിവസത്തിനകം കീഴടങ്ങണമെന്ന് നിർദ്ദേശിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെതിരെയാണ് മനു സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനെതിരെ പരാതിക്കാരിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതിയിൽ നിന്നും മുൻകൂർ ജാമ്യം കിട്ടിയില്ല.

2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണു പരാതിക്കാരിയും മാതാപിതാക്കളും കഴിഞ്ഞ ഒക്ടോബറിൽ അഭിഭാഷകനെ കാണാനെത്തിയത്. പിന്നീടു പലപ്പോഴും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് രജിസ്റ്റർ ചെയ്തത്.

ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.