പെരിന്തല്‍മണ്ണ: പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ കോളേജ് ഹോസ്റ്റലിന്റെ അടുക്കളയില്‍ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ചു. കോളേജ് അഡ്മിനിസ്‌ട്രേറ്ററായ പ്രതിയെ 15 വര്‍ഷം കഠിനതടവിനും 35,000 രൂപ പിഴയടയ്ക്കുന്നതിനുമാണ് ശിക്ഷിച്ചിരിക്കുന്നത്.

കോട്ടയ്ക്കല്‍ കോട്ടൂര്‍ ചെരട വീട്ടില്‍ മുഹമ്മദ് റഫീഖിനെ(39)യാണ് പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2019 ജൂണില്‍ കോളേജ് ഹോസ്റ്റലിലെ അടുക്കളയില്‍വെച്ചും പിന്നീട് പലതവണ പലയിടങ്ങളില്‍വെച്ചും ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണു കേസ്.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് പ്രകാരം പത്തുവര്‍ഷവും പോക്‌സോ വകുപ്പ് പ്രകാരം അഞ്ചുവര്‍ഷവും കഠിനതടവാണ് ശിക്ഷ. രണ്ടിലുമായി 35,000 രൂപയാണ് പിഴ. അടച്ചില്ലെങ്കില്‍ ഒന്‍പതുമാസംകൂടി കഠിനതടവ് അനുഭവിക്കണം. പിഴ അടച്ചാല്‍ തുക അതിജീവിതയ്ക്കു നല്‍കാനും ഉത്തരവായി.

കൊളത്തൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍. മധു, പി.എം. ഷമീര്‍ എന്നിവരായിരുന്നു കേസിന്റെ അന്വേഷണോദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.