കോഴിക്കോട്: മൂകാംബിക ക്ഷേത്രത്തിൽ ദിലീപിനുണ്ടാകുന്ന ദോഷങ്ങൾ അകറ്റുന്ന പൂജയാണ് താൻ നടത്തിയതെന്ന് ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. മുകുന്ദൻ. ദിലീപുമായുള്ള സൗഹൃദംകൊണ്ടാണ് താൻ പൂജ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മൂകാംബിക ക്ഷേത്രത്തിൽ ജയിലിലുള്ള ദിലീപിനായി പിപി മുകുന്ദൻ സങ്കൽപ്പ പൂജ നടത്തിയത്.

'നമുക്കുണ്ടാകുന്ന ദോഷങ്ങൾകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. അതിനാൽ ദോഷപരിഹാര പൂജയാണ് താൻ നടത്തിയത്. പൂജയുടെ പ്രസാദം ജയിലിൽ ദിലീപിനെത്തിച്ചുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ കുടുംബത്തിൽ ആർക്കെങ്കിലും ദോഷങ്ങൾ വന്നാൽ ചെയ്യാറില്ലെയെന്നും അദ്ദേഹം ചോദിച്ചു. തനിക്ക് അത്രക്ക് അടുപ്പമുള്ളയാളാണ് ദിലീപെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന് എന്തെങ്കിലും ദോഷങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം പോകാൻ വേണ്ടിയുള്ള പൂജയാണ് നടത്തിയതെന്നും ദിലിപിനെ ജയിൽ മോചിതനാക്കാനല്ലെന്നും പി.പി. മുകുന്ദൻ പറഞ്ഞു.

ദിലീപിനെതിരെ പൊലീസ് മൊഴികൾ ശേഖരിച്ച് തെളിവുകൾ ഉണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന്റെ സമയദോഷം കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടാകുന്നതെന്നും പിപി മുകുന്ദൻ പറഞ്ഞു. ആ ദോഷം പരിഹരിക്കുന്നതിനായിട്ടാണ് താൻ പൂജ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ ഇത്രയും ദിവസം ജയിലിൽ കിടത്തേണ്ട കാര്യമില്ലെന്നും തെളിവുണ്ടെന്നുണ്ടെങ്കിൽ കുറ്റപത്രം സമർപ്പിച്ചതിന് ശേഷം കേസിൽ ഉൾപ്പെടുത്താമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന് ജാമ്യം കൊടുക്കാതിരിക്കാനുള്ള സ്ഥിതി വിശേഷം ഇല്ലെന്നും മുകുന്ദൻ പറഞ്ഞു.

ദിലീപിനെതിരെ കുറ്റം ആരോപിക്കപ്പെട്ടതാണ്. മുൻ ഡിജിപി സെൻകുമാർ, മുഖ്യമന്ത്രി പിണറായി വിജയൻ, ആക്രമിക്കപ്പെട്ട നടി എന്നിവരാരും ദിലീപ് പ്രതിയാണെന്ന് പറഞ്ഞിട്ടില്ല. തെളിവുകൾ ഉണ്ടാക്കിയാണ് പൊലീസ് കേസന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.