തിരുവനന്തപുരം: ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ചു മന്ത്രി ആർ ബിന്ദു. സ്ത്രീകളെ അവമതിപ്പോടെ കാണുന്ന ആൺകോയ്മാ മുന്നണിയായി യുഡിഎഫ് അധഃപതിച്ചെന്ന് മന്ത്രി ബിന്ദു പ്രതികരിച്ചു. യുഡിഎഫിന്റെ അധഃപതനത്തിന് തെളിവാണ് ഹരിഹരന്റെ പരാമർശമെന്നും കെകെ രമ അടക്കമുള്ള യുഡിഎഫിലെ സ്ത്രീ നേതൃത്വം തിരുത്തൽ ശക്തികളാകണമെന്നും മന്ത്രി പറഞ്ഞു.

വടകരയിൽ നടന്ന, 'സിപിഎം വർഗീയതയ്ക്കെതിരെ നാടൊരുമിക്കണം' എന്ന ജനകീയ പ്രതിഷേധത്തിൽ സംസാരിക്കവേയാണ് ആർഎംപി കേന്ദ്രകമ്മിറ്റി അംഗം കെഎസ് ഹരിഹരൻ വിവാദ പ്രസ്താവന നടത്തിയത്. എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ വിവാദത്തോട്, 'ടീച്ചറുടെ പോർണോ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ എന്നും മഞ്ജു വാര്യരുടെ പോർണോ വീഡിയോ ആണെന്ന് കേട്ടാൽ മനസ്സിലാകും' എന്നുമായിരുന്നു ഹരിഹരന്റെ പ്രതികരണം

സംഭവം വിവാദമായതോടെ കെകെ രമ ഉൾപ്പടെയുള്ള ആർഎംപി നേതാക്കൾ ഹരിഹരനെ തള്ളി രംഗത്തെത്തി. ഹരിഹരന്റെ പരാമർശം തീർത്തും തെറ്റാണെന്നും ഒരു സ്ത്രീയ്ക്കെതിരെയും ആരുടെ ഭാഗത്ത് നിന്നും മോശമായ പരാമർശങ്ങൾ ഉണ്ടാകാൻ പാടില്ലെന്നുമായിരുന്നു കെകെ രമയുടെ നിലപാട്. ഹരിഹരന്റെ പരാമർശം യുഡിഎഫ് അംഗീകരിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. പ്രസംഗത്തിൽ മാത്രമല്ല, സ്വകാര്യ സംഭാഷണത്തിൽ പോലും ഉപയോഗിക്കാൻ പാടില്ലാത്ത വാക്കുകളാണ് ഹരിഹരന്റെ ഭാഗത്ത് നിന്നുണ്ടായതെന്നായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ പ്രതികരണം.