തിരുവനന്തപുരം: കുവൈറ്റ് ദുരന്ത സ്ഥലത്ത് കേരള സർക്കാർ പ്രതിനിധിയെ ഉചിതമായ സമയത്ത് അയക്കുന്നതിൽ സർക്കാരിന് ഗുരുതര വീഴ്ച പറ്റിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇത്ര വൈകി ഇനിയെന്തിനാണ് ആരോഗ്യ മന്ത്രിയെ അയക്കുന്നതെന്ന് മനസ്റ്റിലാകുന്നില്ല.

ദുരന്ത സ്ഥലത്ത് ഇനിയെത്തിയിട്ട് എന്ത് കാര്യം. ഈ സർക്കാർ ദുരന്തങ്ങളെപ്പോലും വളരെ ലാഘവത്തോടെയാണ് കാണുന്നത്. കൊറോണ സമയത്ത് പ്രവാസികളെ കൊണ്ട് വരുന്ന കാര്യത്തിലെ സർക്കാർ തീരുമാനം വൈകിയതിലും കോറോണ പരത്തുന്നവരാണ് പ്രവാസികളെന്ന മുഖ്യമന്ത്രിയുടെ അന്തി പത്ര സമ്മേളനത്തിലെ പരാമർശത്തിൽ പ്രവാസികളുടെ പ്രതിഷേധം നമ്മൾ കണ്ടതാണ്.

പ്രവാസികളുടെ പ്രശ്‌നം ചർച്ച ചെയ്യുന്ന വേളയിലാണ് സർക്കാരിന്റെ വീഴ്ചയെന്നത് ശ്രദ്ധേയമാണ്. ഇത്രയും വലിയ ദുരിതുമുണ്ടായിട്ടും ലോക കേരള സഭ തത്കാലത്തേക്കെങ്കിലും മാറ്റി വെയ്ക്കാതെ നടത്തിയത് മരിച്ചവരോടും അവരുടെ കുടുംബത്തോടും പ്രവാസികളോടുമുള്ള അവഗണന എന്നല്ലാതെ എന്ത് പറയാനാണ്. എല്ലാം കഴിഞ്ഞ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരുന്ന വേളയിൽ സർക്കാർ പ്രതിനിധി കവൈറ്റിലെത്തിയിട്ട് എന്ത് കാര്യം. ഈ സർക്കാരിന് വൈകിയാണ് ബുദ്ധിയുദിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു