തിരുവനന്തപുരം: എന്റെ മാർഗദർശിയായിരുന്നു അന്തരിച്ച ഡോ.ഡി.ബാബു പോൾ എന്ന് രമിത് ചെന്നിത്തല ഐ.ആർ എസ്. അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് മലയാള മനോരമ ദിനപത്രത്തിൽ എഴുതിയ കുറിപ്പിലാണ് രമിത് ചെന്നിത്തല തന്നെ സ്വാധിനിച്ച വ്യക്തിയെ കുറിച്ചെഴുതിയത്. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനായ രമിത് ചെന്നിത്തല ഇൻകം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണറാണ്.

രമിത് ചെന്നിത്തലയുടെ കുറിപ്പിന്റെ പൂർണ രൂപം: 'ചെറുപ്പം മുതൽ പഠിച്ചതെല്ലാം ഡൽഹിയിലായിരുന്നു. കോളേജ് പഠനകാലത്താണ് തിരികെ നാട്ടിലെത്തുന്നത്. അതുകൊണ്ട് തന്നെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന അദ്ധ്യാപകർ വളരെ കുറവാണ്. പിന്നീട് സിവിൽ സർവീസിനായി തയ്യാറെടുക്കുമ്പോഴാണ് ഡി.ബാബുപോൾ സാറിനെ പരിചയപ്പെടുന്നത്. അദ്ദേഹം ഒരു അദ്ധ്യാപകൻ എന്നതിലുപരി എനിക്കൊരു മാർഗദർശിയായിരുന്നു.

സിവിൽ സർവീസുമായി ബന്ധപ്പെട്ട ബാലപാഠങ്ങൾ ഞാൻ പഠിച്ചത് അദ്ദേഹത്തിൽ നിന്നാണ്. പുസ്തകങ്ങളുടെ ലോകത്തേക്ക് എന്നെ കൈ പിടിച്ച് നടത്തിയതും അദ്ദേഹമാണ്. എന്റെ ട്രെയിനിങ്ങ് സമയത്തായിരുന്നു അദ്ദേഹത്തിന്റെ മരണം. അവസാനമായി അദ്ദേഹത്തെ ഒരു നോക്കു കാണാൻ സാധിച്ചില്ലല്ലോ എന്ന വിഷമം ഇപ്പോഴും എന്റെ ഉള്ളിലുണ്ട് ' .