കല്‍പറ്റ: ഉരുള്‍പൊട്ടല്‍ മേഖലകളില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ആറാം ദിവസവും പുരോഗമിക്കുന്നു. ചൂരല്‍മലയില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ചൂരല്‍മല അങ്ങാടിയില്‍ നിന്നാണ് ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്.

മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലാണ് ഊര്‍ജിതമായ തെരച്ചില്‍. ചാലിയാറില്‍ രണ്ട് മേഖലകളാക്കി തിരിച്ചാണ് തിരച്ചില്‍. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്തും പരിശോധന നടത്തും. ചൂരല്‍ മലയില്‍ ശക്തമായ മഴ പെയ്യുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇത് തിരച്ചിലിനെ ബാധിക്കുമോ എന്ന് വ്യക്തമല്ല.

അതിനിടെ, മരണസംഖ്യ 365 ആയി ഉയര്‍ന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഇന്നലെ കണ്ടെടുക്കാന്‍ കഴിഞ്ഞത് അഞ്ചു മൃതദേഹങ്ങളാണ്. ചാലിയാര്‍ പുഴയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങളും 13 ശരീരഭാഗങ്ങളും ലഭിച്ചു.

219 മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. 205 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്ക്. ചാലിയാറില്‍നിന്ന് ശനിയാഴ്ച ആകെ 12 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. രണ്ട് മൃതദേഹങ്ങള്‍ ചൂരല്‍മലയില്‍നിന്ന് കണ്ടെടുത്തതടക്കം ശനിയാഴ്ച ആകെ 14 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

ഏഴോളം പോയിന്റുകള്‍ കേന്ദ്രീകരിച്ചാണ് ദൗത്യസംഘത്തിന്റെ പരിശോധന. ചൂരല്‍മല സ്‌കൂള്‍, വെള്ളാര്‍മല വില്ലേജ് ഓഫീസ് പരിസരങ്ങളിലാണ് കൂടുതലായും തിരച്ചില്‍ നടക്കുന്നത്. പുഴയില്‍ ഇറങ്ങിയുള്ള പരിശോധനയും നടക്കുന്നുണ്ട്. പുഴയുടെ ഇരുവശത്തും കരയിലും ബെയ്‌ലി പാലത്തിന് താഴെയുമാണ് തിരച്ചില്‍. പ്രദേശത്ത് രാവിലെ കനത്ത മഴ പെയ്തിരുന്നുവെങ്കിലും നിലവില്‍ പുഴയില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. ജില്ലയില്‍ യേല്ലോ അലര്‍ട്ടാണുള്ളത്.

മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് ശനിയാഴ്ച വ്യോമമാര്‍ഗമാണ് ഡ്രോണ്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന റഡാര്‍ എത്തിച്ചത്. മണ്ണിനടിയില്‍ മനുഷ്യശരീരം ഉള്‍പ്പടെ ഉണ്ടോയെന്ന് കണ്ടെത്തുന്ന അത്യാധുനിക ഉപകരണമാണിത് എന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.