തിരുവനന്തപുരം: ഭാരതം സ്വാതന്ത്രത്തിന് വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ഭാരതീയവിചാരകേന്ദ്രത്തിന്റൈ നേതൃത്വത്തിൽ തിരുവനന്തപുരം കവടിയാർ വിവേകാനന്ദാ പാർക്കിൽ നടന്ന വിവേകാനന്ദ ജയന്തി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രിട്ടിഷ് ഭരണത്തിൽ അടിമ മനോഭാവത്തിൽ നിന്ന് ജനതയെ സ്വാതന്ത്ര്യാഭിലാഷത്തിലേക്ക് ഉയർത്തിയത് വിവേകാനന്ദന്റെ ആഹ്വാനങ്ങളാണ്. നാടിന്റെ പുനരുത്ഥാനത്തെ പറ്റി ആദ്യം ചിന്തിച്ചതും ആശയം മുന്നോട്ട് വച്ചതും വിവേകാനന്ദൻ ആയിരുന്നു. നമ്മുടെ ധർമ്മത്തെ പുനർ നിർവ്വചിച്ച് ഹിന്ദു സംസ്‌കാരത്തിന് ഒരു വീണ്ടെടുപ്പിന് അവസരമൊരുക്കി. സ്വതന്ത്ര്യസമര നായകർക്കും വി വിപ്‌ളവകാരികൾക്കുമെല്ലാം പ്രചോദനം നൽകുക മാത്രമല്ല. നിവേദിതയിൽ കൂടി അവർക്ക് നേതൃത്വവും നൽകി. ലോകത്തോട് വിശ്വമാനവികത ആഹ്വാനം ചെയ്ത അദ്ദേഹം ലോക സാഹോദര്യം എന്ന വിശാല ആധ്യാത്മിക സംസ്‌കാരത്തെ ലോകം മുഴുവൻ വ്യാപിപ്പിക്കാനാണ് ശ്രമിച്ചത്-ആർ സഞ്ജയൻ വിശദീകരിച്ചു.

യോഗത്തിൽ ഡോ. വിജയകുമാരൻ നായർ അധ്യക്ഷനായി. ഡോ. സി.വി ജയമണി, വി. മഹേഷ്, കെ. രാമൻ പിള്ള, അശോക് കുമാർ, ഡോ. കെ. എൻ മധുസൂതനൻ, ഡോ. ലക്ഷ്മീ വിജയൻ, വി.ടി. ഡോ: ശങ്കരൻകുട്ടി നായർ, ആർ. ശശീന്ദ്രൻ, വിനോദ് തുടങ്ങിയവർ പങ്കെടുത്തു.