കണ്ണൂർ: തലശേരി മേഖലയിലെ ബോംബുരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് വടകര പാർലമെന്റ് മണ്ഡലംനിയുക്ത എംപി ഷാഫി പറമ്പിൽ പറഞ്ഞു. ബോംബു സ്ഫോടനത്തിൽ വയോധികനായ വേലായുധൻ കൊല്ലപ്പെട്ട എരഞ്ഞോളി കുടക്കളത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബോംബുകളെടുത്തുമാറ്റാൻ ഉത്തരവാദിത്വപ്പെട്ടവർ നിർദ്ദേശം നൽകുകയാണ് വേണ്ടത്. ഇവിടെ ബോംബുനിർമ്മാണത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് തോന്നുന്നില്ല. ഈ പ്രദേശത്തെ ജനങ്ങൾ സമാധാനം ആഗ്രഹിക്കുന്നവരാണ്. രണ്ടു ക്രിമിനൽ സംഘങ്ങളുള്ള ഏറ്റുമുട്ടലാണ് ഇവിടെ നടന്നത്.

നേരത്തെയുണ്ടായ സംഭവത്തിൽ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബോംബെന്നാൽ സാധനങ്ങൾ പോലെ വാങ്ങാൻ കിട്ടുന്നതല്ല. ഇതൊക്കെ ഉണ്ടാക്കിയെടുക്കുന്നതാണ്. ഒരു ഗുണവുമില്ലാത്ത സാധനമാണ് ബോംബ്പരിപൂർണ വിനാശകരമായ ഒരുസാധനമാണിത്. കത്തിയാണെങ്കിൽ അടുക്കളയിൽ കറിക്കരിയാനെങ്കിലും ഉപയോഗിക്കാം. ഇതുപൊട്ടിക്കഴിഞ്ഞാൽ എല്ലാംനശിപ്പിക്കും.

പറമ്പിൽ നിന്നും കിട്ടാൻ മാത്രം എത്രമാത്രം സാധനം ഇവർസ്റ്റോക്ക് ചെയ്തിട്ടുണ്ടാകുമെന്ന് ഷാഫി ചോദിച്ചു. മുഖ്യമന്ത്രി നിയമസഭയിൽ ഇപ്പോൾ ബോംബു നിർമ്മിക്കാനുള്ള സാഹചര്യം ഇവിടെയില്ലെന്നാണ്. അല്ലാത്തപ്പോൾ ബോംബു നിർമ്മിക്കാനാവുമോയെന്ന കാര്യം അദ്ദേഹം വ്യക്തമാക്കണം. വീട്ടുപറമ്പുകളിൽ കുട്ടികളൊക്കെ കളിക്കുന്നതാണ്. വീണുകിട്ടുന്ന പാത്രങ്ങൾ പൊട്ടിത്തെറിക്കുമോയെന്ന ആശങ്കയുണ്ട്. പൊലിസെന്ന സംഭവം ഇവിടെ ആക്ടു ചെയ്യുന്നില്ല.

കോൺഗ്രസ് പ്രവർത്തകരുടെയുംലീഗ് പ്രവർത്തകയുടെയും ബിജെപിക്കാരന്റെ വീടിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതികളെ ഇനിയും പിടികൂടാൻ പൊലിസിന് കഴിഞ്ഞിട്ടില്ല. കേരളത്തിലെ ആഭ്യന്തര വകുപ്പും ആഭ്യന്തര മന്ത്രിയും പൂർണപരാജയമാണ്. ഇനി എവിടെയൊക്കെ ബോംബുകളുടെ ബാക്കിയുണ്ടാകുമെന്ന് അറിയില്ല.അവർ മാറ്റുന്നില്ലെങ്കിൽ പൊലിസ് ചെന്നു ബോംബുകൾ മാറ്റണം. ഇതൊന്നും ഈ നാടിന്റെ ആവശ്യമല്ല.ചുരുക്കം ചിലക്രിമിനലുകൾ നാടിന്റെ സമാധാനം തകർക്കുന്നതിനാണ്് ഇതൊക്കെ ചെയ്യുന്നതെന്നും ഷാഫി പറഞ്ഞു.