പാലക്കാട്: ചിന്മയ മിഷൻ 'സംസ്‌കാര'യുടെ നിയമശ്രീ പുരസ്‌കാരം അഡ്വ ശങ്കു റ്റി ദാസ് ഏറ്റുവാങ്ങി. സത്യശ്രീ പുരസ്‌കാരം മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയും സ്വീകരിച്ചു. മാധ്യമ രംഗത്തെ സത്യസന്ധമായ പ്രവർത്തനത്തിനാണ് പുരസ്‌കാരം. അഭിഭാഷകനെന്ന നിലയിലെ ഇടപെടലുകളാണ് ബിജെപിയുടെ ഇൻലക്ച്വൽ സെൽ കൺവീനറായ ശങ്കുവിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

പാലക്കാട് ഇന്ദിരാ ഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് ചടങ്ങിൽ സ്വാമി സ്വരൂപാനന്ദയും സ്വാമി ചിദാനന്ദപുരിയും ചേർന്ന് പരുസ്‌കാരം നൽകി. ചിന്മയ മിഷൻ പരമാചാര്യൻ സ്വാമി ചിന്മയാനന്ദയുടെ 108ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായി, ചിന്മയ മിഷൻ ഗ്ലോബൽ ഹെഡ് സ്വാമി സ്വരൂപാനന്ദയുടെ ആചാര്യതയിലുള്ള ആത്മീയ സമ്മേളനം 'സംസ്‌കാര' ഗീതാജ്ഞാനയജ്ഞം ആണ് പാലക്കാട് നടക്കുന്നത്. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഒരുക്കിയ വേദിയിൽ 30 വരെ നടക്കുന്ന യജ്ഞത്തിന്റെ ഭാഗമായിട്ടായിരുന്നു പുരസ്‌കാരം വിതരണം.

ഭഗവത് ഗീത മൂന്നാം അധ്യായം കർമയോഗത്തെ ആസ്പദമാക്കി ഇംഗ്ലിഷിലാണു യജ്ഞം നടന്നത്. ശങ്കു റ്റി ദാസിനും ഷാജൻ സ്‌കറിയയ്ക്കുമൊപ്പം മറ്റ് മേഖലയിലെ പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.