കണ്ണൂർ: സ്ത്രീധനത്തിന്റെ പേരിൽ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ മുസ്ലിം മത പുരോഹിതർക്കെതിരെ വിമർശനവുമായി സ്പീക്കർ എ.എൻ ഷംസീർ. സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഡോ.ഷഹാനയുടെ മരണത്തിൽ മത പണ്ഡിതർ മൗനം പാലിച്ചത് കുറ്റകരമാണെന്ന് സ്പീക്കർ എ എൻ. ഷംസീർ പറഞ്ഞു. ദേശീയ ന്യൂസ്പക്ഷ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ന്യൂനപക്ഷ ദിനാചരണം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം മതനിയമപ്രകാരം സ്ത്രീധനം വാങ്ങുന്നത് കുറ്റകരമാണ്. വിവാഹം കഴിക്കാനിരിക്കുന്ന യുവാവിന്റെ മാതാപിതാക്കൾ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ മതപണ്ഡിതർ മൗനം പാലിക്കുകയായിരുന്നു. ഈ മൗനമാണ് യുവതിയുടെ ആത്മഹത്യയിലെക്കെത്തിയത് സത്യം തുറന്ന് പറഞ്ഞതിന്റെ പേരിൽ പലപ്പോഴും താൻ വേട്ടയാടപ്പെട്ടിട്ടുണ്ട് ഏതു മതവിഭാഗത്തിൽപെട്ടവരായാലും സ്ത്രീധനം ചോദിച്ചെത്തുന്നവരോട് നോ പറയാൻ സമൂഹം തയ്യാറാകണമെന്ന് ഷംസീർ പറഞ്ഞു.

വർത്തമാന ഇന്ത്യയിൽ ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരല്ലെന്നും സ്പീക്കർ പറഞ്ഞു. മുഖ്യ ധാരാ ന്യൂനപക്ഷമായ മുസ്ലിം, ക്രിസ്ത്യൻ വിഭാഗക്കാർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ല. അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന അവകാശങ്ങൾ ഓരോന്നായി കേന്ദ്ര സർക്കാർ ഇല്ലാതാക്കുക്കുകയാണ്. രാജ്യത്തെ വംശീയ ജനാധിപത്യത്തിലേക്കു കൊണ്ടുപോവാനാണ് ശ്രമം നടക്കുന്നത്. ഇതിനെതിരെ പ്രതിഷേധിക്കാൻ നമുക്കാവണം. ഭരണഘടനയുടെ അടിസ്ഥാനശിലയിൽ മാറ്റം വരുത്താൻ ഒരു ഭൂരിപക്ഷത്തിനും കഴിയില്ല. വർഗീയത ഏതു പക്ഷത്തായാലും അതിനെ പൂർണമായും തള്ളി കളയാൻ കഴിയണം. അസാധാരണ പ്രക്രിയയിലൂടെ രാജ്യത്തിന്റെ പേരു മാറ്റാൻ വരെ ശ്രമം നടക്കുന്നു. രാജ്യത്തെ ഉന്നത വിദ്യാഭ്യാസമേഖലയിൽ ന്യൂനപക്ഷത്തിന്റെ കൊഴിഞ്ഞു പോക്ക് നടക്കുകയാണെന്നും ഇതിനെ കുറിച്ചുള്ള ചർച്ച നടക്കണമെന്നും സ്പീക്കർ പറഞ്ഞു.

സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ എ.എ.റഷിദ് അധ്യക്ഷനായി. വെബ് സൈറ്റിന്റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്ന പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ല കലക്ടർ അരുൺ കെ.വിജയൻ , ഫാ.ജോസഫ് കാവിനടിയിൽ, ഫാ. മാർട്ടിൻ രായപ്പൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ, എ.കെ അബ്ദുൽ ബാഖവി, ജോസഫ് എസ്.ഡാനിയേൽ ഫാദർ കിരൺജോസ്, എം.കെ ഹമീദ്, ഡോ. സുൽഫിക്കർ അലി, പി.കെ മുഹമ്മദ് സാജിദ്, പാസ്റ്റർ കുര്യൻ ഈപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.