ബെംഗളൂരു: മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട പ്രളയ സാഹചര്യം മനസ്സിലാക്കാൻ ഐ എസ് ആർ ഒ സഹായം തേടി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡാമുകളുടെ പ്രളയ സാഹചര്യം ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്നതു സംബന്ധിച്ച് ഐഎസ്ആർഒ ചെയർമാനുമായി സുരേഷ് ഗോപി ചർച്ച നടത്തി. ബെംഗളൂരുവിലെ അന്തരീക്ഷ് ഭവനിലായിരുന്നു ചർച്ച.

കാലാവസ്ഥാ മാറ്റത്താലുള്ള പ്രശ്‌നങ്ങൾ രാജ്യത്താകമാനം രൂക്ഷമായ സ്ഥിതിയിൽ രണ്ട് ഡാമുകളിലെയും സാഹചര്യം അടിയന്തരമായി വിലയിരുത്തേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യത നേരത്തേ അറിയാൻ ഉയർന്ന റസല്യൂഷനിലുള്ള ഭൂമിശാസ്ത്രപരമായ വിവരങ്ങളുൾപ്പെടെ ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് ആർജിക്കുന്ന വിവരങ്ങൾ ഗവേഷകർക്ക് കൈമാറുമെന്ന് സോമനാഥ് മന്ത്രിക്ക് ഉറപ്പുനൽകി.

പ്രളയസാധ്യതയും രക്ഷാപ്രവർത്തനവും പുനരധിവാസവും ഉപഗ്രഹ സഹായത്തോടെ സാധ്യമാക്കുന്ന സംവിധാനത്തിന്റെ മാതൃക തയാറാക്കണമെന്നും മന്ത്രി നിർദേശിച്ചു. അണക്കെട്ടുകളിലെ ചെളിയുടെ വ്യാപ്തിയും സ്വഭാവവും പഠിക്കണം. അവ പ്രാദേശിക വ്യവസായങ്ങൾക്ക് ഉപകാരപ്പെടുത്തേണ്ടതു പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.