കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായി. സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എം വി ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

കണ്ണൂരിലാണ് സ്വപ്ന ഹാജരായത്. കൊച്ചിയിൽ ഹാജാരാകാൻ അനുവദിക്കണമെന്ന സ്വപ്നയുടെ ഹരജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും സ്വപ്നയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. തനിക്ക് ഭീഷണിയുള്ളതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ തളിപ്പറമ്പിൽ പോകാനാകില്ലെന്നായിരുന്നു സ്വപ്നയുടെ വാദം.

നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാതിയിൽനിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിജേഷ് പിള്ള വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഫേസ്‌ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണത്തിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തത്.