കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ സ്വപ്ന സുരേഷ് ചോദ്യം ചെയ്യലിന് ഹാജരായി. സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് വിജേഷ് പിള്ളക്കൊപ്പം ഗൂഢാലോചന നടത്തി എം വി ഗോവിന്ദനെ അപമാനിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കേസിൽ കുടുക്കി ഭയപ്പെടുത്താൻ ശ്രമം നടക്കുന്നതായി സ്വപ്ന സുരേഷ് പിന്നീട് പ്രതികരിച്ചു.

ഒരു കാര്യവുമില്ലാത്ത പൊലീസ് ചോദ്യങ്ങളാണ് ചോദിച്ചതെന്ന് സ്വപ്ന പരിഹസിച്ചു. കേന്ദ്ര സർക്കാരിന്റെ ആരൊക്കെയാണ് സഹായിക്കുന്നതെന്ന് പൊലീസ് ചോദിച്ചു. എം വി ഗോവിന്ദനെ ഒരു പരിചയവുമില്ല. ഗോവിന്ദനെതിരെ നേരിട്ട് ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. വിജേഷ് പിള്ള പറഞ്ഞ കാര്യങ്ങൾ മാത്രമാണ് ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞത്. കേസിൽ കുടുക്കി ഭയപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സ്വപ്ന കുറ്റപ്പെടുത്തി.

കണ്ണൂരിലാണ് സ്വപ്ന ഹാജരായത്. കൊച്ചിയിൽ ഹാജാരാകാൻ അനുവദിക്കണമെന്ന സ്വപ്നയുടെ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും സ്വപ്നയോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. തനിക്ക് ഭീഷണിയുള്ളതിനാൽ ചോദ്യംചെയ്യലിന് ഹാജരാകാൻ തളിപ്പറമ്പിൽ പോകാനാകില്ലെന്നായിരുന്നു സ്വപ്നയുടെ വാദം.

നയതന്ത്ര ബാഗ് വഴി സ്വർണം കടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ പരാതിയിൽ നിന്ന് പിന്മാറാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിജേഷ് പിള്ള വഴി സ്വാധീനിക്കാൻ ശ്രമിച്ചെന്നും 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നുമായിരുന്നു സ്വപ്നയുടെ ആരോപണം. ഫേസ്‌ബുക്ക് ലൈവിലൂടെ ഉന്നയിച്ച ആരോപണത്തിനെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് നൽകിയ പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്വപ്നക്കെതിരെ കേസെടുത്തത്. ഗൂഢാലോചന, കലാപാഹ്വാനം ,വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. വിജേഷ് പിള്ളയും കേസിൽ പ്രതിയാണ്.