തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസ് നേതാവും നിലവിൽ തൃശൂരിലെ എംപിയുമായ ടി.എൻ.പ്രതാപനായി വീണ്ടും ചുവരെഴുത്ത്. 'പ്രതാപൻ തുടരും പ്രതാപത്തോടെ' എന്ന ചുവരെഴുത്ത് തൃശൂർ എളവള്ളിയിലാണ് പ്രത്യക്ഷപ്പെട്ടത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിനു പിന്നാലെയാണ് സിറ്റിങ് എംപിയായ പ്രതാപനായി ഗുരുവായൂരിനടുത്തുള്ള എളവള്ളിയിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകരാണ് ഇതിനു പിന്നിലെന്നാണ് വിവരം.

നേരത്തെ ടി.എൻ.പ്രതാപനെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെങ്കിടങ്ങ് കവലയിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നാലെ പ്രതാപൻ നേരിട്ട് ഇടപെട്ട് ഇതു നീക്കി. പ്രഖ്യാപനം ഉണ്ടാകാതെ പേരെഴുതരുതെന്ന് നിർദ്ദേശം നൽകിയതായും ടി.എൻ.പ്രതാപൻ വ്യക്തമാക്കി.

ആവേശക്കമ്മിറ്റിക്കാർ ചുവരെഴുതേണ്ടെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞിരുന്നു. അതിനിടെയാണ് വീണ്ടും ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്.