കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയില്‍ രണ്ടു ദിവസമായിട്ടും താമരശ്ശേരി പൊലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മൂഴിക്കല്‍ സ്വദേശി ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പരാതിയില്‍ നടപടിയെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

തട്ടിക്കൊണ്ടുപോയ സംഘം 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. താമരശ്ശേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഹര്‍ഷാദിനെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഷോപ്പ് ഉടമയാണ് ഹര്‍ഷദ്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നാണ് ഹര്‍ഷദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. ഇയാളുടെ കാര്‍ കണ്ടെത്തിയിരുന്നു. കാറിന്റെ മുന്‍ഗ്ലാസ് തകര്‍ത്ത നിലയിലായിരുന്നു. കാര്‍ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ചവര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം വ്യക്തമാക്കി. പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷിക്കുന്നുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. ആരോ വിളിച്ചതിനെ തുടര്‍ന്നാണ് ഹര്‍ഷദ് വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതെന്ന് ഭാര്യ പറയുന്നു. സാമ്പത്തിക ഇടപാടുകളൊന്നും ഉള്ളതായി അറിയില്ലെന്നും കുടുംബം പറഞ്ഞു.