കണ്ണൂർ : മോഷ്ടിച്ച സ്‌കൂട്ടറിൽ സഞ്ചരിച്ച് വിനോദ സഞ്ചാരിയായ വയോധികയുടെ സ്വർണ മാല കവർന്ന കേസിലെ പ്രതികളെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. പയ്യാമ്പലം ബീച്ചിൽ നിന്നും കഴിഞ്ഞ ഡിസംബർ പത്തിന് കർണാടകയിലെ മൈസൂർ സ്വദേശിനിയായ വയോധികയായ സ്ത്രീയുടെ സ്വർണ മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളാണ് അറസ്റ്റിലായത്. വയനാട് മീനങ്ങാടി പൊലീസിന്റെ സഹായത്തോടെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ബിനുമോഹനും പൊലീസ് സംഘവുമാണ് പ്രതികളെ പിടികൂടിയത്.

കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും കഴിഞ്ഞ ഡിസംബർ അഞ്ചി ന് മോഷ്ടിച്ച സ്‌കൂട്ടറിൽ സഞ്ചരിച്ചാണ് ഇവർ സ്വർണമാല മോഷ്ടിച്ചത്. കണ്ണൂർ ടൗൺ പൊലീസ് സിസി ടിവിയും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളിലേക്കും സഞ്ചരിച്ച വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങൾ ലഭിച്ചത്. വളപട്ടണം പാലോട്ടു വയലിലെ ജസ്‌ന മൻസിൽ കെ.എൻ നിബ്രാസ് (27) തോട്ടട മുബാറഖ് മൻസിലിൽ മുഹമ്മദ് താഹ ( 21 ) എന്നിവരാണ് പിടിയിലായത്. നിബ്രാസിനെതിരെ മൂന്ന് കവർച്ചാ കേസ് ഉൾപ്പെടെ ആറ് കേസുകളും. താഹക്ക് ഏഴ് കളവ് കേസ് ഉൾപ്പെടെ ഒൻപത് കേസുകളും നിലവിലുണ്ടെന്നും കണ്ണൂർ ടൗൺ സിഐ ബിനു മോഹൻ അറിയിച്ചു.

കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷൻ സിഐ ബിനു മോഹൻ, സബ്ബ് ഇൻസ്പെക്ടർമാരായ ഷമീൽ, സവ്യസച്ചി, അജയൻ, എ എസ് ഐ രഞ്ജിത്ത്, എസ് സി പി ഒമാരായ ഷൈജു, രാജേഷ്, സി പി ഒമാരായ നാസർ, ഷിനോജ്, റമീസ്, സനൂപ്, ബാബുമണി, സുഗേഷ് എന്നി പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ കോടതിയിൽ ഹാജരാക്കുമെന്ന് കണ്ണൂർ ടൗൺ പൊലീസ് അറിയിച്ചു.