- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വികസനപ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാകണം; ഒറ്റ രാത്രി പെയ്ത മഴയിൽ വീടുകൾ വെള്ളത്തിനടിയിലായതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ? ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു സതീശൻ
തിരുവനന്തപുരം: വികസനപ്രവർത്തനങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തലസ്ഥാനത്ത് കനത്ത മഴയിൽ വെള്ളത്തിന് അടിയിലായവരെ മാറ്റിപ്പാർപ്പിച്ച ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചാണ് സതീശന്റെ വാക്കുകൾ. നഗരിയിൽ വീടുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായ അതേ ദിവസമാണ് സംസ്ഥാനത്ത് കെ- റെയിൽ വന്നേ മതിയാകൂവെന്ന് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത്.
ഒറ്റ രാത്രി മഴ പെയ്തപ്പോൾ ഇതാണ് സ്ഥിതിയെങ്കിൽ 300 കിലോ മീറ്റർ ദൂരത്തിൽ എംബാങ്മെന്റും 200 കിലോ മീറ്റർ ദൂരത്തിൽ പത്ത് അടി ഉയരത്തിൽ രണ്ട് വശത്തും മതിലും കെട്ടിയാൽ എന്തായിരിക്കും കേരളത്തിലെ അവസ്ഥയെന്ന് അദ്ദേഹം ചോദിച്ചു.
സംസ്ഥാനത്തെ എല്ലാ വികസനപ്രവർത്തനങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് രൂപകൽപന ചെയ്യേണ്ടത്. 2018- ലെ പ്രളയത്തിന് ശേഷം വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും ഡച്ച് മോഡൽ കൊണ്ടുവരുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതാണോ മുഖ്യമന്ത്രി പറഞ്ഞ ഡച്ച് മോഡൽ? ഒറ്റ രാത്രിയിലെ മഴയിലാണ് തിരുവനന്തപുരത്തെ പാവങ്ങൾ മുഴുവൻ ദുരിതാശ്വാസ ക്യാമ്പുകളിലായത്.
ദുരിതത്തിൽപ്പെട്ടവർക്ക് വീട് താമസയോഗ്യമാക്കുന്നത് ആവശ്യമായ അടിയന്തിര ധനസഹായം സർക്കാർ നൽകണം. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് ആവശ്യമായ സമഗ്ര നടപടികളും സ്വീകരിക്കണം. കാലാവസ്ഥ പ്രവചനം കുറ്റമറ്റതാക്കാൻ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ സർക്കാർ ഇനിയെങ്കിലും തയാറാകണം.
മഴ പെയ്താൽ എവിടെയാണ് വെള്ളം പൊങ്ങുന്നതെന്ന് കണ്ടെത്താനുള്ള സാങ്കേതിക സംവിധാനം ഇന്ന് നിലവിലുണ്ട്. എന്നിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നത് സങ്കടകരമാണ്. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളൊന്നും സർക്കാരിന്റെ മുൻഗണനാ പട്ടികയിൽ പോലുമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. കുന്നുകുഴി സ്‌കൂളിലെ ദുരിതാശ്വാസ കാമ്പും മഴയിൽ നാശനഷ്ടങ്ങളുണ്ടായ കടകംപള്ളി മേഖലയിലും പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തി.