കൊച്ചി: തിരുവനന്തപുരം- കാസർകോട് വന്ദേഭാരത് ട്രെയിനിൽ ഉണ്ടായത് എസിയിൽ നിന്നുള്ള വാതകച്ചോർച്ചയല്ലെന്ന് വിശദീകരിച്ചു റെയിൽവേ. പുകയുടെ സാന്നിധ്യമുണ്ടായാൽ പ്രവർത്തിക്കുന്ന അഗ്‌നിരക്ഷാ വാതകമാണ് എസിയിൽ നിന്നുള്ള വാതകച്ചോർച്ച എന്ന് തെറ്റിദ്ധരിക്കാൻ കാരണമായത്. പരിശോധനയിൽ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയിൽ നിന്നാണ് പുക ഉയർന്നത് എന്ന് കണ്ടെത്തി.

യാത്രക്കാരിൽ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം. അതിനിടെ സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട്, കളമശേരി- ആലുവ റൂട്ടിൽ വച്ചാണ് പുക ശ്രദ്ധയിൽപ്പെട്ടത്. വലിയ പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.

ഉടൻ തന്നെ ട്രെയിൻ നിർത്തി കോച്ചിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ച് മറ്റു കംപാർട്ട്മെന്റുകളിലേക്ക് മാറ്റി. തുടർന്ന് ആലുവയിൽ നിർത്തിയിട്ട ട്രെയിനിൽ റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് വാതകച്ചോർച്ച അല്ലെന്ന് സ്ഥിരീകരിച്ചത്. പരിശോധനയിൽ ട്രെയിനിലെ സി ഫൈവ് കോച്ചിലെ ശുചിമുറിയിൽ നിന്നാണ് പുക ഉയർന്നത് എന്ന് കണ്ടെത്തി. യാത്രക്കാരിൽ ആരെങ്കിലും പുകവലിച്ചതാകാമെന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം.

പ്രശ്നം പരിഹരിച്ച ശേഷം വന്ദേഭാരത് ട്രെയിൻ പുറപ്പെട്ടു. സി ഫൈവ് കോച്ചിൽ യാത്രക്കാരെ ഇരുത്തി കൊണ്ടാണ് ട്രെയിൻ ആലുവയിൽ നിന്ന് പുറപ്പെട്ടത്. അതിനിടെ ശുചിമുറിയിൽ നിന്ന് പുക ഉയരാനുള്ള കാരണത്തെ കുറിച്ച് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു. ട്രെയിനിൽ പുകവലിക്കാൻ പാടില്ലെന്നാണ് നിയമം. ഇത് ലംഘിച്ച് ആരെങ്കിലും പുക വലിച്ചോ എന്നതടക്കമാണ് റെയിൽവേ പൊലീസ് അന്വേഷിക്കുന്നത്.