കൊല്ലം: മുന്നോക്ക സംവരണം സംബന്ധിച്ച സുപ്രീംകോടതി വിധി അങ്ങേയറ്റം ദുഃഖകരമാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംവരണം ആകെ 50% കവിയാൻ പാടില്ലെന്നു മണ്ഡൽ കമ്മിഷൻ കേസിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ച് ഉത്തരവായിട്ടുള്ളതാണ്. അതിനേക്കാൾ വലുതല്ല അഞ്ചംഗ ബെഞ്ചിന്റെ വിധിയെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

എസ്എൻഡിപി യോഗം കൊല്ലം യൂണിയൻ, എസ്എൻ ട്രസ്റ്റ്, മെഡിക്കൽ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ആർ. ശങ്കറിന്റെ അൻപതാം ചരമവാർഷിക ദിനാചരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

''മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം കൂടി നൽകുമ്പോൾ ആകെ സംവരണം 60 ശതമാനമാകും. അതിനാൽ സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റിഷൻ കൊടുക്കാവുന്നതാണ്. കേരളത്തിൽ മുന്നാക്ക സമുദായം 15 ശതമാനമാണ്. അവരിൽ 10% പേർക്കു സംവരണം കൊടുക്കാനാണു വിധി. വിധിക്ക് ഒരു ലോജിക് വേണ്ടേ? സംവരണം എല്ലാക്കാലവും വേണമെന്നല്ല. തുല്യനീതി എല്ലാവർക്കും കിട്ടിക്കഴിയുമ്പോൾ അത് ഇല്ലാതാകണം'' വെള്ളാപ്പള്ളി പറഞ്ഞു.