തിരുവനന്തപുരം: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിപിഎം എംപിമാരും എംഎല്‍എമാരും ഒരുമാസത്തെ ശമ്പളം കൈമാറും. സിപിഎം സംസ്ഥാന കമ്മിറ്റി 25 ലക്ഷം രൂപയും പാര്‍ട്ടിയുടെ ത്രിപുര, തമിഴ്നാട് ഘടകങ്ങള്‍ 10 ലക്ഷം രൂപ വീതവും സംഭാവന നല്‍കുമെന്ന് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചിരുന്നു.

കെ. രാധാകൃഷ്ണന്‍, ബികാഷ് രഞ്ചന്‍ ഭട്ടാചാര്യ, ജോണ്‍ ബ്രിട്ടാസ്, അംറാ റാം, വി. ശിവദാസന്‍, എ.എ. റഹിം, സു. വെങ്കിടേശന്‍, ആര്‍. സച്ചിതാനന്തം എന്നിവര്‍ ദുരിതാശ്വാസ നിധിയില്‍ പങ്കാളികളാകും. മാസശമ്പളമായ ഓരോ ലക്ഷം രൂപവീതം എട്ടുലക്ഷം രൂപയാണ് സിപിഎം എംപിമാര്‍ സംഭാവനചെയ്യുന്നത്.

ഇതിനു പുറമെ എംപിമാരുടെ തദ്ദേശ വികസന ഫണ്ടില്‍നിന്ന് മാര്‍ഗരേഖ പ്രകാരം പുനര്‍നിര്‍മാണ പദ്ധതികള്‍ക്ക് സഹായവും നല്‍കും. സിപിഎം എംഎല്‍എമാര്‍ അവരുടെ ഒരു മാസത്തെ വേതനമായ 50,000 രൂപയും നല്‍കും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും ഭാര്യ കമല 33,000 രൂപയും നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ രമേശ് ചെന്നിത്തല തന്റെ ഒരു മാസത്തെ ശമ്പളം സിഎംഡിആര്‍എഫിലേക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.