കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത സ്ഥലത്ത് ആളൊഴിഞ്ഞ വീടുകളില്‍ ചിലര്‍ മോഷണം നടത്തുന്നതായി പരാതി. സന്നദ്ധ സേവകരുടെ വലിയൊരു സംഘം അവിടെ തമ്പടിച്ച് ദൗത്യം തുടരുന്നതിനിടെയാണ് മലയാളികളെ ആകെ നാണക്കേടിലാക്കുന്ന വാര്‍ത്ത വരുന്നത്. ഇത്തരം സാമൂഹിക വിരുദ്ധരെ തളച്ചേ മതിയാവൂ. ദുരന്ത നിവാരണ വിദഗ്ധനായ മുരളി തുമ്മാരുകുടി ഇക്കാര്യമാണ് തന്റെ പോസ്റ്റിലൂടെ ശ്രദ്ധയില്‍ പെടുത്തുന്നത്.

ലോകത്തിന് തന്നെ മാതൃകയായി സര്‍ക്കാരും സമൂഹവും ഒരുമിച്ച് ഒരു ദുരന്തത്തെ നേരിടുന്നു. കരുണയോടെ, തന്മയീഭാവത്തോടെ ദുരന്തത്തില്‍ അകപ്പെട്ടവരെ എല്ലാവരും കൈകാര്യം ചെയ്യുന്നു. മാധ്യമങ്ങള്‍ ഒട്ടും ഓവര്‍ ആക്കാതെ കുറ്റപ്പെടുത്തലുകള്‍ ഇല്ലാതെ വാഗ്വാദങ്ങള്‍ ഇല്ലാതെ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപ്പോഴാണ് സമൂഹത്തിന് മൊത്തം നാണക്കേടുണ്ടാക്കാന്‍ കുറച്ചു പേര്‍ ഇറങ്ങുന്നത.് അപകടം ഉണ്ടായ സ്ഥലങ്ങളില്‍, ആളൊഴിഞ്ഞു പോയ വീടുകളില്‍ കയറി മോഷണം നടത്താന്‍ ശ്രമിക്കുന്നു. എന്തൊരു കഷ്ടമാണ്. ഇവരൊക്കെ എന്ത് മനുഷ്യരാണ്? അപകടം ഉണ്ടാകുന്ന സ്ഥലങ്ങളില്‍, ദുരന്തം ഉണ്ടാകുന്ന സ്ഥലങ്ങളില്‍ അടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍ കേരളത്തില്‍ റോഡപകടങ്ങളില്‍ പെട്ടിട്ടുള്ള അനവധി സുഹൃത്തുക്കള്‍ അവരുടെ വസ്തുക്കള്‍ അടിച്ചുമാറ്റിയതായും ചിലപ്പോള്‍ പിടിച്ചു പറിച്ചതായും എന്നോട് പറഞ്ഞിട്ടുണ്ട്. വെങ്ങോലയില്‍ ഒരു റോഡപകടത്തില്‍ പരിക്കേറ്റ് കാലൊടിഞ്ഞു കിടന്ന എന്റെ ബന്ധുവിന്റെ വാച്ച് ഊരിയെടുക്കാന്‍ ശ്രമിച്ചത് നാട്ടുകാരനും പരിചയക്കാരനും ആയിരുന്നു !. ഇത്തരം പാഴ് ജന്മങ്ങള്‍ എവിടേയും ഉണ്ടാകും.

ഇവര്‍ ഉണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ദുരന്തഭൂമിയില്‍ നിന്നും കുറച്ചു പണമോ സ്വര്‍ണ്ണമോ അവര്‍ കൊണ്ടുപോകും എന്നതല്ല പ്രധാന പ്രശ്‌നം.
ഒരു ദുരന്തത്തിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ വീട് വിട്ടു പോകാന്‍ ആളുകള്‍ മടിക്കുന്നതിന്റെ പ്രധാനകാരണങ്ങളില്‍ ഒന്ന് ഒഴിഞ്ഞ വീടുകളില്‍ ഇതുപോലുള്ള സാമൂഹ്യദ്രോഹികള്‍ വന്നു മോഷണം നടത്തും എന്ന പേടിയാണ്.

അപ്പോള്‍ ആളുകള്‍ ഒഴിയാന്‍ മടിക്കുന്നു. ദുരന്തത്തിന്റെ വ്യാപ്തി പല മടങ്ങാകുന്നു. ഈ അപകടവും ദുരന്തവും ഒക്കെ ആര്‍ക്കും എപ്പോഴും വരാം. ഇന്നത്തെ മോഷ്ടാവിന്റെ വീടായിരിക്കും നാളെ മണ്ണിനടിയില്‍. ഇന്നത്തെ അടിച്ചുമാറ്റല്‍ വീരനായിരിക്കും നാളെ അപകടത്തില്‍ പെടുന്നത്.
ഇങ്ങനെ ഈ സാമൂഹ്യദ്രോഹികളോടൊക്കെ കാലം കണക്കു ചോദിക്കും എന്ന് മാത്രം വിചാരിച്ചിരിക്കേണ്ട കാര്യമില്ല.

അപകടസ്ഥലത്ത് മറ്റു രക്ഷാ പ്രവര്‍ത്തനത്തിന്റെ കൂടെ ഇത്തരം ദ്രോഹികളെ കൈകാര്യം ചെയ്യാന്‍ കൂടി സന്നദ്ധപ്രവര്‍ത്തകരുടെ ആവശ്യമുണ്ടെന്ന് കാണുക. കള്ളന്മാരെ കയ്യോടെ പിടികൂടിയാല്‍ പിന്നെ നാട്ടുകാരും മാധ്യമങ്ങളും ഒക്കെ മാതൃകാപരമായി കൈകാര്യം ചെയ്യുക. അവരെ പോലീസില്‍ ഏല്‍പ്പിക്കുക.

സീറോ ടോളറന്‍സ് ആയിരിക്കണം ഇവരോട്. കള്ളന്മാരെ പേടിച്ച് ദുരന്തഭൂമിയില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാകരുത്. മലയാളി സമൂഹത്തിന് നാണക്കേട് ഉണ്ടാക്കുന്നവരെ നാലാള്‍ അറിയാതെ പോകരുത്.

വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു. ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വസ്തുക്കള്‍ പൊലീസിന് കൈമാറി രസീത് കൈപറ്റണം. ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന് കൈമാറണമെന്നും അദ്ദേഹം അറിയിച്ചു.

ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്ത് പൊലീസിന്റെ രാത്രികാല പട്രോളിങ്ങ് ഏര്‍പ്പെടുത്തിയിരുന്നു. ദുരന്തത്തിന് ഇരയായവരുടെ വീടുകളിലോ പ്രദേശത്തോ രാത്രിയില്‍ അതിക്രമിച്ച് കടക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും. ഇവിടങ്ങളിലെ വീടുകളിലോ പ്രദേശങ്ങളിലോ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരിലോ അല്ലാതയോ പൊലീസിന്റെ അനുവാദമില്ലാതെ രാത്രികാലങ്ങളില്‍ ആരും പ്രവേശിക്കാന്‍ പാടില്ല. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാല്‍ നേരിടാന്‍ ഒരു ഫയര്‍ഫോഴ്‌സ് ടീമും ചൂരല്‍ മലയില്‍ തുടരും. ബെയ്‌ലി പാലത്തിന് കരസേനയുടെ കാവലും ഉണ്ടാകും.