കണ്ണൂര്‍: മാതമംഗലത്ത് മകന്‍ പ്രേമിച്ച് വിവാഹം കഴിച്ചതിന് അമ്മയെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവതിയുടെ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ പെരിങ്ങോം പൊലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പേരൂല്‍ കിഴക്കേക്കരിലെ അടുക്കാടന്‍ വീട്ടില്‍ എം വിലീലയെയാണ്(63)വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

കത്തിവാള്‍ കൊണ്ട് തലക്ക് വെട്ടേറ്റ ലീലയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേരൂലിലെ ഇട്ടമ്മല്‍ പവിത്രന്‍, പെടച്ചി വീട്ടില്‍ വിനോദ്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരിലാണ് പൊലിസ് കേസെടുത്തത്. പവിത്രന്റെ മകള്‍ ലീലയുടെ മകനെ പ്രേമിച്ച് വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചിരുന്നു.

ഇതിന്റെ പ്രതികാരമായി ലീലയുടെ വീട്ടിലെത്തിയ പവിത്രനും മറ്റ് രണ്ടുപേരും ചേര്‍ന്ന് ലീലയുടെ ഭര്‍ത്താവ് എ.വി.രവീന്ദ്രനെ(65)മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ ലിലയുടെ തലയ്ക്ക് വെട്ടുകയായിരുന്നുവത്രേ. പയ്യന്നൂര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ നില ഗുരുതരമായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.

എല്ലാറ്റിനേയും വെട്ടിക്കൊന്ന് പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് സംഘം ഭീഷണിമുഴക്കിയാണത്രേ അക്രമി സംഘം സ്ഥലംവിട്ടത്. ലീലയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പ്രതികളെ പെരിങ്ങോം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വധശ്രമത്തിനും വീടാക്രമണത്തിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.