കൊച്ചി: ഡോ.വന്ദന ദാസ് വധക്കേസില്‍ പ്രതി സന്ദീപിന് തിരിച്ചടി. സന്ദീപിന്റെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.ബദറുദീനാണ് ഹര്‍ജി തള്ളിയത്. കേസില്‍ കൊലപാതകക്കുറ്റം നിലനില്‍ക്കില്ല എന്നായിരുന്നു സന്ദീപിന്റെ വാദം.

ഇതോടെ പ്രതി കൊട്ടാരക്കര കുടവട്ടൂര്‍ ചെറുകരകോണം സ്വദേശി സന്ദീപിനെതിരെ കൊലപാതകം, വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു തടസ്സം സൃഷ്ടിക്കുക തുടങ്ങിയവ ഉള്‍പ്പെടെ പ്രോസിക്യൂഷന്‍ ആരോപിച്ച എല്ലാ കുറ്റങ്ങളും നിലനില്‍ക്കും. നേരത്തെ കൊല്ലം കോടതിയും വിടുതല്‍ ഹര്‍ജി തള്ളിയിരുന്നു.

കഴിഞ്ഞ വര്‍ഷം മേയ് 10നു പുലര്‍ച്ചെയാണു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഡോ.വന്ദന ദാസ് കൊല്ലപ്പെട്ടത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡ്വ.പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണു ഹാജരാകുന്നത്.