കൊച്ചി: സിനിമാ പ്രമേഷന്റെ ഭാഗമായി അടുത്തിടെ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നടൻ ഉണ്ണി മുകുന്ദനെതിരെ ഷെയ്ൻ നിഗം നടത്തിയ പരാമർശങ്ങൾ വിവാദത്തിനിടയായിരുന്നു. ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ കോംമ്പോയെ പരിഹസിച്ചു കൊണ്ടായിരുന്നു ഷെയ്‌നിന്റെ പരാമർശം. ഇത് സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. സംഭവത്തിൽ ഇപ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷെയ്ൻ.

താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും വീഡിയോയുടെ മുഴുവൻ ഭാഗവും കാണാതെ അതിനെ തെറ്റായി പലരും കാണുന്നുവെന്നും അത് ഖേദകരമാണെന്നുമാണ് ഷെയ്ൻ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു.

'കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്. മഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്ത് മത വിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്. അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം.. ഇത് ഷെയിൻ നിഗത്തിന്റെയും ഉണ്ണി മുകുന്ദന്റെയും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ഒക്കെ നാട് തന്നെയാണ് .'

അടുത്തിടെ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഷെയ്‌ന്റെ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയത്. ഉണ്ണി മുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയായ UMFനെ അശ്ലീല ഭാഷയിൽ പ്രയോഗിച്ചെന്നും മഹിമാ നമ്പ്യരെ ഷെയ്ൻ പരിഹസിച്ചുമെന്നുമാണ് പ്രതികരണങ്ങൾ. നിരവധി പേരാണ് ഷെയ്‌നെ വിമർശിച്ചെത്തിയത്.

ഇതോടെ ഷെയിൻ നിഗമിനെ കുറിച്ചുള്ള പഴയ കാര്യങ്ങളെല്ലാം എടുത്താണ് വിവാദം കൊഴുത്തത്. ഷൂട്ടിങ് രംഗത്തെ അച്ചടക്കമില്ലായ്മയും
അമ്മ സംഘടനയിൽ നിന്നുവരെ ഷെയിനിന് നടപടികൾ നേരിടേണ്ടി വന്നതുമെല്ലാം സോഷ്യൽ മീഡിയാ വിമർശകർ എടുത്തിട്ടു. ഷെയിൻ പ്രയോഗിച്ചത് വളരെ മോശം പദ പ്രയോഗമാണ്, ലഹരി ഉപയോഗിച്ചാണോ അഭിമുഖങ്ങളിൽ പങ്കെടുക്കുന്നത്, അച്ഛന്റെ പേരിന് കളങ്കം വരുത്തുന്നു എന്നിങ്ങനെ വിമർശനങ്ങൾ ഉർന്നിരുുന്നു. ഇതോടെയാണ് ഷെയിൻ വിശദീകരണവുമായി രംഗത്തുവന്നത്.