- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോർട്ട് ഫീ വർദ്ധനയ്ക്ക് എതിരെ ശക്തമായ അഭിഭാഷക സമരം
തിരുവനന്തപുരം: കുടുംബ കോടതി കേസുകളിലും ചെക്ക് കേസുകളിലും അമിതമായ കോർട്ട് ഫീസ് വർദ്ധന ഏർപ്പെടുത്തിയതിന് എതിരെ അഭിഭാഷകരുടെ സമരം ശക്തമാക്കുന്നു. കൊല്ലത്ത് തുടക്കമിട്ട കോടതി ബഹിഷ്‌കരണം അടക്കമുള്ള സമരം സംസ്ഥാനത്താകെ വ്യാപിക്കുകയാണ്.
കൊല്ലം ബാർ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരപരമ്പരയ്ക്ക് തുടക്കമിട്ടത്. ബുധനാഴ്ച കൊല്ലം ബാർ അസോസിയേഷൻ പ്രഖ്യാപിച്ച കോടതി ബഹിഷ്‌കരണ സമരം ജില്ലയിലെ മറ്റെല്ലാ ബാർ അസോസിയഷനുകളും ഏറ്റെടുത്തു. വെള്ളിയാഴ്ച തിരുവനന്തപുരം ജില്ലയിൽ അഭിഭാഷകർ കോടതി ബഹിഷ്‌കരിച്ചു. മറ്റുജില്ലകളിലേക്കും സമരം വ്യാപിക്കുകയാണ്.
കുടുംബ കോടതിയിൽ നഷ്ടപ്പെട്ട സ്വർണത്തിനും പണത്തിനും വേണ്ടി നിരാലംബരായ സ്ത്രീകൾ ഫയൽ ചെയ്യേണ്ട കേസുകളിൽ അവകാശപ്പെടുന്ന തുകയുടെ അര ശതമാനം കോടതി ഫീസ് അടക്കണമെന്നും ചെക്ക് പാസ്സാകാതെ തള്ളുന്ന കേസുകളിൽ ചെക്ക് തുകയുടെ അഞ്ചു ശതമാനം കോടതി ഫീസ് അടക്കണമെന്ന സർക്കാർ ഉത്തരവിനെതിരെയാണ് സമരം. ഏപ്രിൽ ഒന്നുമുതലാണ് ബജറ്റ് നിർദ്ദേശം നിലവിൽ വന്നത്.
ബുധനാഴ്ച കോടതി ബഹിഷ്‌കരിച്ച അഭിഭാഷകർ വ്യാഴാഴ്ച കറുത്ത ബാഡ്ജ് ധരിച്ചാണ് കോടതികളിൽ എത്തിയത്. വെള്ളിയാഴ്ച വായ്മൂടി കെട്ടി പ്രകടനം സംഘടിപ്പിച്ചു. സമരം കൂടുതൽ ശക്തമാക്കാനുള്ള ആലോചനയിലാണ് അഭിഭാഷക സംഘടനകൾ.
അഭിഭാഷക സമരത്തിന് കാരണം
കോർട്ട് ഫീസ് പരിഷ്‌കരണത്തിന് നിയമിക്കപ്പെട്ട ജസ്റ്റിസ് വി.കെ.മോഹൻ വിദഗ്ദ്ധ സമിതി മുന്നോട്ടുവച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ബജറ്റിലെ ഫീസ് വർദ്ധന. കുടുംബകോടതികളിൽ വരുത്തിയ വർദ്ധന ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് അഭിഭാഷകർ പറയുന്നു. മണി ക്ലെയിമായി ബന്ധപ്പെട്ടാണ് വർദ്ധന വരുത്തിയത്. നേരത്തെ കുടുംബ കോടതിയിൽ പെറ്റീഷൻ ഫീ ആയി 50 രൂപയാണ് ഒടുക്കിയിരുന്നത്. ഇപ്പോൾ 50 രൂപയ്ക്ക് പകരം സ്ലാബ് സമ്പ്രദായം ഏർപ്പെടുത്തി. ഒരുലക്ഷം രൂപ വരെയുള്ള കേസുകളിൽ കോടതി ഫീസ് 200 രൂപയായും ഒരുലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളിൽ അവകാശപ്പെടുന്ന തുകയുടെ അരശതമാനമായുമാണ് വർധിപ്പിച്ചത്. അഞ്ചു ലക്ഷത്തിന് മുകളിലുള്ള ക്ലെയിം ആണെങ്കിൽ ഒരുശതമാനം കൊടുക്കണം. ഉദാഹരണത്തിന് കുടുംബകോടതിയിൽ ഒരു സ്ത്രീ വിവാഹമോചന കേസിൽ, 100 പവന്റെ ക്ലെയിം ആയി വിപണി വില അനുസരിച്ച് 50 ലക്ഷത്തിന് അവകാശവാദം ഉന്നയിച്ചാൽ, അതിന്റെ ഒരുശതമാനം കോർട്ട് ഫീ ആയി കൊടുക്കേണ്ട സാഹചര്യമാണ്. ഇത് അടിയന്തരമായി പിൻവലിക്കണമെന്നാണ് കൊല്ലം ബാർ അസോസിയേഷൻ ആവശ്യപ്പെടുന്നത്. ഫയൽ ചെയ്യുന്ന വസ്തുസംബന്ധമായ കേസുകളുടെ കോടതി ഫീസും വർധിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ ചെക്ക് കേസുകൾക്കായുള്ള കോടതി ഫീസ് നിലവിൽ 10 രൂപയാണ്. ഇത് ചെക്കിലെ തുക അനുസരിച്ച് വർധിപ്പിച്ചു. നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കിൽ 250 രൂപയാകും കോടതി ഫീസ്. 10,000 രൂപ മുതൽ മൂന്ന് ലക്ഷം വരെയാണെങ്കിൽ ചെക്കിലെ തുകയുടെ അഞ്ച് ശതമാനമാകും കോടതി ഫീസ്.
ഇത്തരം കേസുകളിൽ അപ്പീൽ നൽകുന്നതിനുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. കുറ്റാരോപിതൻ സെഷൻസ് കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുമ്പോൾ 1,000 രൂപയാണ് ഫീസ് നൽകേണ്ടിവരിക. പരാതിക്കാരൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുകയാണെങ്കിൽ വിചാരണക്കോടതിയിൽ നൽകിയ ഫീസിന്റെ പകുതി തുകയും ഫീസായി നൽകേണ്ടിവരും.
ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷനാണ് ഫയൽ ചെയ്യുന്നതെങ്കിൽ പരാതിക്കാരൻ ചെക്ക് തുകയുടെ പത്ത് ശതമാനം കോടതി ഫീസായി അടയ്ക്കണം. ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതൻ ഹൈക്കോടതിയിൽ റിവിഷൻ പെറ്റീഷൻ ഫയൽ ചെയ്യുമ്പോൾ നൽകേണ്ട കോടതി ഫീസ് 1,500 രൂപയായും ഉയർത്തിയിട്ടുണ്ട്.
കോർട്ട് ഫീസ് ഇനിയും കൂട്ടുന്നത് ആലോചിക്കാൻ ജസ്റ്റിസ് വി.കെ.മോഹൻ വിദഗ്ധ സമിതി പൊതുജനങ്ങൾക്കായി സിറ്റിങ് നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് അഭിഭാഷക സംഘടനകൾ സമരം ശക്തമാക്കിയത്. സമിതിയുടെ അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നതനുസരിച്ച് മറ്റുമേഖലകളിലും കോടതി ഫീസുകൾ വർധിപ്പിക്കാനാണ് സർക്കാർ ആലോചന. ഇതുവഴി 50 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കൊല്ലം ബാർ അസോസിയേഷൻ പറയുന്നത്
കുടുംബ കോടതി കേസുകളിൽ നാളിതു വരെ അമ്പതു രൂപയായിരുന്നു കോടതി ഫീസ്. ചെക്ക് കേസുകളിൽ കോടതി ഫീസ് വേണ്ടായിരുന്നു. യാതൊരു ആലോചനയുമില്ലാതെ സാമൂഹ്യ നീതി നിഷേധം കൂടിയായ ഫീസ് പരിഷ്‌കരണം മൂലം ഇരകൾക്ക് നീതി തേടി കോടതിയെ സമീപിക്കാനാവാത്ത അവസ്ഥ ഉണ്ടായിരിക്കുകയാണ്.
കൊല്ലം ബാർ അസോസിയേഷൻ ഏപ്രിൽ മാസം നൽകിയ നിവേദനം പരിഗണിക്കാമെന്ന് സർക്കാരിൽ നിന്നും മറുപടി കിട്ടിയെങ്കിലും ഇത്രയും ഗൗരവമായ വിഷയത്തിൽ ഇതുവരെ നടപടി ഉണ്ടായില്ല. പുതുക്കിയ ഫീസ് പിൻവലിക്കണമെന്നും വീണ്ടും വിവിധ കേസുകളിൽ കോടതി ഫീസ് വർദ്ധിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഫീസ് വർദ്ധനവ് നടപ്പാക്കാൻ ഉദ്ദേശിച്ചു നിയമിച്ച ജസ്റ്റിസ് വി.കെ.മോഹനൻ സമിതി കേരളത്തിൽ സിറ്റിങ് തുടങ്ങുന്ന സാഹചര്യത്തിൽ ബഹിഷ്‌ക്കരണ സമരം നടത്തിയത്.
ക്രിമിനൽ കുറ്റം ചെയ്ത പ്രതിയെ ശിക്ഷിക്കാൻ ഫയൽ ചെയ്യുന്ന ക്രിമിനൽ കേസ് കോടതിയിൽ ബോധിപ്പിക്കാൻ ഇത്രയും ഭീമമായ തുക കോടതി ഫീസ് അടക്കണമെന്ന് വരുന്നത് ക്രിമിനൽ കേസ് പ്രതികൾ നിയമ സംവിധാനത്തിൽ നിന്നും രക്ഷപ്പെടുന്നതിനു സാഹചര്യം ഒരുക്കും എന്ന് സമരത്തെ അഭിസംബോധന ചെയ്തു കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ പറഞ്ഞു. സെക്രട്ടറി അഡ്വ. മഹേന്ദ്ര കെ.ബി, അഡ്വ. പി.സജീവ് ബാബു, അഡ്വ. ഫ്രാൻസിസ് ജൂഡ് നെറ്റോ, അഡ്വ. എ.കെ.മനോജ്, അഡ്വ. മരുത്തടി നവാസ്, അഡ്വ പ്രമോദ് പ്രസന്നൻ, അഡ്വ. മങ്ങാട് ഷൈജു, എന്നിവർ സമരം നയിച്ചു.