കണ്ണൂർ: സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയ മനു തോമസിനെതിരെ ഭീഷണി മുഴക്കി ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയാണ് മനു തോമസിനെതിരെ ഭീഷണി മുഴക്കി രംഗത്തു വന്നിരിക്കുന്നത്. പാർട്ടിക്കെതിരെ എന്തും വിളിച്ചുപറയാൻ പറ്റില്ലെന്ന് ബോധ്യപ്പെടുത്താൻ വലിയ സമയം വേണ്ടെന്നും കൂടെയുള്ളവർക്കും മാധ്യമങ്ങൾക്കും സംരക്ഷിക്കാൻ കഴിഞ്ഞെന്നു വരില്ലെന്നുമാണ് ആകാശ് തില്ലങ്കേരി ഫേസ്‌ബുക്കിൽ എഴുതിയത്.

ഇന്നലെ പി ജയരാജനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് മനു തോമസ് രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ കുറിപ്പ്. ക്വട്ടഷൻ സംഘങ്ങളും പാർട്ടി നേതാക്കളും തമ്മിലുള്ള ബന്ധമെന്ന ആരോപണം വീണ്ടും ചർച്ചയായതിനു പിന്നാലെ ഫേസ്‌ബുക്കിൽ പി ജയരാജനും മനു തോമസും ഇന്നലെ ഏറ്റുമുട്ടിയിരുന്നു. ഈ സൈബർ യുദ്ധത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ഉണ്ടാകുന്ന ആരോപണങ്ങളും.

ആരെയെങ്കിലും ലക്ഷ്യമിട്ട് തെറ്റായ ആരോപണം ഉന്നയിച്ചാൽ പാർട്ടി കൂട്ടുനിൽക്കില്ലെന്നും തിരുത്തേണ്ടത് മനു തോമസ് ആണെന്നുമായിരുന്നു ജയരാജന്റെ പോസ്റ്റ്. ജില്ലാ കമ്മിറ്റി അംഗം ആയതിനു പിന്നാലെ വ്യാപാര സംരഭങ്ങളിൽ നിന്ന് ഒഴിവാകണമെന്ന നിർദ്ദേശം മനു പാലിച്ചില്ലെന്നും ഒരു വിപ്ലവകാരിയുടെ പതനം മാധ്യമങ്ങൾ ആഘോഷമാക്കുന്നത് സിപിഎം വിട്ടതുകൊണ്ടെന്നും ജയരാജൻ വിമർശിച്ചു.

പിന്നാലെ ജയരാജനെതിരെ രൂക്ഷ പ്രതികരണവുമായി മനു തോമസും ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. പാർട്ടിയെ പലതവണ പ്രതിസന്ധിയിലാക്കിയ ആളാണ് ജയരാജനെന്നും ഇപ്പോൾ താങ്കളുടെ അവസ്ഥ പരമ ദയനീയമാണെന്നും പറഞ്ഞ മനു തോമസ്, ക്വാറി മുതലാളിമാർക്ക് വേണ്ടി ഏരിയ സെക്രട്ടറിമാരെ സൃഷ്ടിക്കുന്ന പാടവവും പാർട്ടിയിൽ ഗ്രൂപ്പ് ഉണ്ടാക്കാൻ നോക്കിയതും മകനെയും ക്വട്ടേഷൻകാരേയും ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കച്ചവടങ്ങളും ജനം അറിയട്ടെ എന്നും സംവാദത്തിന് ക്ഷണിക്കുന്നുവെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

അതേസമയം പാർട്ടിയിൽനിന്നു സ്വയം പുറത്തുപോയ മുൻ ജില്ലാ കമ്മിറ്റി അംഗത്തോട് മുതിർന്ന സംസ്ഥാനസമിതി അംഗമായി പി ജയരാജൻ കൊമ്പു കോർത്തതിൽ സിപിഎമ്മിനുള്ളിൽ അമർഷവും ശക്തമാണ്. ജില്ലാ സെക്രട്ടറി എം വിജയരാജൻ വിശദീകരിച്ച വിഷയത്തിൽ പി.ജയരാജന്റെ ഇടപെടൽ അനാവശ്യമായെന്നാണ് വിലയിരുത്തൽ. ഇത് ഇപ്പോൾ പി ജയരാജന് തന്നെയാണ് തിരിച്ചടിയായിരിക്കുന്നത്.

ക്വട്ടേഷനും സ്വർണക്കടത്തിനും പാർട്ടിയെ മറയാക്കുന്നവർ പാർട്ടിയുടെ ഔദ്യോഗിക ആളുകളായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് അന്നത്തെ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ആശീർവാദത്തോടെയാണെന്ന് മനു തോമസ് ആരോപിച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിച്ചതിന് മനുവിനെതിരെ കേസ് കൊടുക്കുമെന്നു പറഞ്ഞ് പി.ജയരാജൻ വിവാദത്തിൽ കക്ഷിചേർന്നത്. ഇതോടെ മനു തോമസ് കൂടുതൽ കടുത്ത ആരോപണങ്ങളുന്നയിച്ചു.

സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘത്തിനെതിരെ പോരാടുകയായിരുന്നു എന്ന മനുവിന്റെ അവകാശവാദം കബളിപ്പിക്കലാണെന്നും കുറ്റപ്പെടുത്തിയ ജയരാജന്റെ പോസ്റ്റായിരുന്നു ഇതിനെല്ലാം കാരണം. താൻ ആരോപണമുന്നയിച്ച നേതാവിനെ വെള്ളപൂശാനാണ് ജയരാജന്റെ ശ്രമമെന്നു കരുതിയാണ് മനു വീണ്ടും രംഗത്തു വന്നത്. അല്ലാത്ത പക്ഷം ആ വിവാദം അവിടെ തീരുമായിരുന്നു. ജില്ലാ കമ്മിറ്റി വ്യക്തത വരുത്തിയ കാര്യങ്ങൾ മറ്റൊരു തരത്തിൽ സംസ്ഥാനസമിതി അംഗം വിശദീകരിച്ചത് സിപിഎമ്മിന് വലിയ തലവേദനയായി മാറിയെന്നതാണ് യാഥാർത്ഥ്യം.