ലണ്ടന്‍: യൂറോപ്പിലെ അമിത മദ്യപാനികളുടെ പട്ടികയില്‍ ബ്രിട്ടീഷുകാരും ഉള്‍പ്പെടുന്നു എന്ന് പുതിയ പഠന റിപ്പോര്‍ട്ട്. സ്ത്രീകളേക്കാള്‍ മൂന്നിരട്ടി മദ്യമാണ് പുരുഷന്മാര്‍ അകത്താക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുരുഷന്മാര്‍ ഒരു വര്‍ഷം 850 പിന്റ് ബിയറുകള്‍ അകത്താക്കുമ്പോള്‍ സ്ത്രീകളുടെ ഉപഭോഗം 327 ഗ്ലാസ് വൈന്‍ മാത്രം.

മദ്യപാനത്തിന്റെ കാര്യത്തില്‍ ബ്രിട്ടന് യൂറോപ്പില്‍ പതിനെട്ടാം സ്ഥാനമാണ് ഉള്ളത്. പ്രതിദിനം 2.9 യൂണിറ്റ് (23.5 ഗ്രാം ശുദ്ധ ആല്‍ക്കഹോള്‍) ആണ് ബ്രിട്ടീഷുകാര്‍ കുടിക്കുന്നത്. അല്ലെങ്കില്‍, പ്രതിവാരം 20.3 യൂണിറ്റുകള്‍. ഇത് 10 പിന്റ് ബിയറിനോ 13 ഗ്ലാസ്സ് വൈനിനോ സമമാണ്. ഇത് എന്‍ എച്ച് എസ് നിര്‍ദ്ദേശിച്ചിരിക്കുന്ന അളവിനേക്കാള്‍ വളരെ കൂടുതലാണ്. പ്രതിവാരം 14 യൂണിറ്റില്‍ കൂടുതല്‍ മദ്യം കഴിക്കരുത് എന്നാണ് എന്‍ എച്ച് എസ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, യോറോപ്പുകാരാണ് ലോകത്തിലെ ഏറ്റവും വലിയ കുറ്റിയന്മാര്‍. ഓരോ വര്‍ഷവും ശരാശരി 9.2 ലിറ്റര്‍ ശുദ്ധ ആല്‍ക്കഹോള്‍ ( 460 പിന്റിന് തുല്യം) ആണ് ഇവിടെ ഒരാള്‍ കഴിക്കുന്നത്. ആഗോള തലത്തില്‍ ഇത് ശരാശരി 5.5 ഇറ്റര്‍ (275 പിന്റ്) ആണ്. യൂറോപ്പിലെ ഏറ്റവും വലിയ കുടിയന്മാര്‍ റൊമേനിയക്കാരാണ്. ഇവിടെ പുരുഷന്മാര്‍ 1,365 പിന്റിന് തുല്യമായ മദ്യം കഴിക്കുമ്പോള്‍ സ്ത്രീകല്‍ കഴിക്കുന്നത് 500 ഗ്ലാസ്സ് വൈന്‍ ആണ്.

റൊമേനിയക്കാര്‍ പ്രതിദിനം 4.6 യൂണീറ്റ് ആല്‍ക്കഹോള്‍ (36.9 ഗ്രാം ശുദ്ധ ആല്‍ക്കഹോള്‍) കാണ് കഴിക്കുന്നത്. രണ്ടര പിന്റിനോ അല്ലെങ്കില്‍ മൂന്ന് ഗ്ലാസ്സ് വൈനിനോ തുല്യമാണിത്. ഇതില്‍ നിന്നും വിഭിന്നമായി ഏറ്റവും കുറവ് മദ്യപാനമുള്ളത് തുര്‍ക്കിയിലാണ്. മുസ്ലീം ഭൂരിപക്ഷമുള്ള രാജ്യത്ത് മതപരമായ കാരണങ്ങളാല്‍ മദ്യപിക്കാത്തവര്‍ ഏറെയാണ്. അതിനു പുറമെ ഉയര്‍ന്ന നികുതിയും ലഭ്യത കുറവും ഇവിടെ മദ്യപാനം കുറവാകാന്‍ സഹായിക്കുന്നു.

ഭക്ഷണത്തിനോടും വീഞ്ഞിനോടുമുള്ള പ്രണയത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഇറ്റലിക്കാര്‍ പക്ഷെ മദ്യപാനത്തിന്റെ കാര്യത്തില്‍ മര്യാദക്കാരാണ്. പ്രതിവര്‍ഷം 635 ബിയര്‍ അല്ലെങ്കില്‍ 233 ഗ്ലാസ് വൈന്‍ ആണ് ഇവിടെ ഒരു വ്യക്തിയുടെ പ്രതിവര്‍ഷ ശരാശരി ഉപഭോഗം. അതുപോലെ, മയക്കുമരുന്ന് കൃഷിയുടെ കേന്ദ്രമെന്ന് ഐക്യരാഷ്ട്ര സംഘടന വരെ വിശേഷിപ്പിച്ച അല്‍ബേനിയയിലും മദ്യപാനം കുറവാണ് ഇവിടെ ഒരു വ്യക്തിയുടെ വാര്‍ഷിക ശരാശരി മദ്യ ഉപഭോഗം 420 ബിയര്‍ അല്ലെങ്കില്‍ 127 ഗ്ലാസ്സ് വൈന്‍ ആണ്.